യുവാവ് ഭാര്യയെ കുത്തിക്കൊന്നു; കാരണം പർദയെന്ന് യുവതിയുടെ കുടുംബം

മുംബൈ- മതംമാറി വിവാഹം ചെയ്ത യുവതിയെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ ഇഖ്ബാല്‍ ശൈഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരി രൂപാലി 2019 ല്‍ ഇഖ്ബാല്‍ ശൈഖിനെ വിവാഹം ചെയ്തുവെന്നും മതംമാറി സറ എന്ന പേരു സ്വീകരിച്ചതായും പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുവതി മകനോടൊപ്പം തനിച്ചാണ് താമസമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. മകന്‍ ആരുടെ കൂടെ കഴിയണമെന്നതു സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായിരുന്നതായി പ്രദേശത്തെ പോലീസ് ഇന്‍ചാര്‍ജ് വിലാസ് റത്തോഡ് പറഞ്ഞു.


പര്‍ദ ധരിക്കില്ലെന്ന് പറഞ്ഞാണ് യുവതി മകനോടൊപ്പം മാറി താമസിച്ചതെന്നും ഇതാണ് കൊലപാതകത്തിനു കാരണമെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ കുടുംബക്കാരാണ് പര്‍ദ ധരിക്കാന്‍ സമ്മര്‍ദം ചെലുത്തിയത്.  ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുവതിയും ഭര്‍ത്താവും വിവാഹ മോചന കാര്യം ചര്‍ച്ച ചെയ്യുന്നതിന് കൂടിക്കാഴ്ച നടത്തിയെന്നും ഇത് വീണ്ടും തര്‍ക്കത്തിനു കാരണമായെന്നും പോലീസ് പറഞ്ഞു. മകന്റെ സംരക്ഷണം സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കമെന്നും തുടര്‍ന്ന് യുവതിയെ കത്തി കൊണ്ട് പലതവണ കുത്തിക്കൊല്ലകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലക്കുറ്റം ചുമത്തി ഇഖ്ബാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News