Sorry, you need to enable JavaScript to visit this website.

ജോഡോ യാത്ര സമാധാനപരമെന്ന് സര്‍ക്കാര്‍; ഗതാഗത  തടസം ഉണ്ടാക്കുന്നുവെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. അഡ്വ. കെ വിജയനാണ് ഹര്‍ജി നല്‍കിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചിലവ് സംഘടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത് .ചീഫ് ജസ്റ്റീസ് അ ദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പുലാമന്തോളില്‍ നിന്നാരംഭിച്ച് പൂപ്പലത്താണ് യാത്ര സമാപിച്ചത്. ലീഗ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം 4 മണിക്ക് പട്ടിക്കാട് നിന്നും പാണ്ടിക്കാട് വരെ 11 കി.മീറ്റര്‍ ഭാരത് ജോഡോ പദയാത്ര നടത്തും. യാത്രക്കിടെ പെരിന്തല്‍മണ്ണ സിപിഎം ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ കറുത്ത ബാനര്‍ പതിപ്പിച്ചു. കുഴിമന്തിക്ക് പകരം പൊറോട്ടയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ് എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. വിടി ബല്‍റാം ഫേസ്ബുക്കില്‍ ഇതിനു മറുപടി നല്‍കി.
 

Latest News