രാജസ്ഥാനില്‍ കുഴഞ്ഞ് കോണ്‍ഗ്രസ്, കമല്‍നാഥ് ദല്‍ഹിയിലേക്ക്

ന്യൂദല്‍ഹി- രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കുഴഞ്ഞതോടെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ദല്‍ഹിയിലെത്തി. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കാണ് കമല്‍നാഥ് എത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് കമല്‍നാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രശ്ന പരിഹാരത്തിന് കമല്‍നാഥിനെ കൂടി നിയോഗിച്ചേക്കുമെന്നാണ് സൂചന.

പുതിയ സാഹചര്യത്തില്‍ ഗഹലോതിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. പകരം കമല്‍നാഥിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ദല്‍ഹിയാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗഹലോതുമായി അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന കടംപിടിത്തത്തിലാണ്. 2020-ല്‍ സച്ചിന്‍ ഒരുപറ്റം എം.എല്‍.എമാരുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ദല്‍ഹിയില്‍നിന്നെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചക്കും എം.എല്‍.എമാര്‍ ഇനിയും തയ്യയാറായിട്ടില്ല. അശോക് ഗഹ്ലോത് പക്ഷത്തുള്ള 90 എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

 

Latest News