റിയാദ് - റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീ വർധിപ്പിച്ച നടപടി അധികൃതർ പിൻവലിച്ചു. പുതിയ ഫീസ് നിരക്ക് സംബന്ധിച്ച സർക്കുലർ സ്‌കൂളിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുൻവർഷത്തേക്കാൾ ഫീ കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാക്കളിൽ നിന്ന് വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു.
കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മൂന്നുമാസത്തേക്ക് 990 റിയാലും ആറു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്ക് 1065 റിയാലും 11,12 ക്ലാസുകാർക്ക് 1215 റിയാലുമാണ് ഏറ്റവും പുതിയ ഫീസ്. ഈ അധ്യയന വർഷത്തേക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിശ്ചയിച്ച ഫീസ് യഥാക്രമം 1110, 1185, 1335 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തെ 885, 960,1110 റിയാൽ ഫീസിൽ നിന്നാണ് 30 ശതമാനത്തോളം വർധിപ്പിച്ച് പുതുക്കിയ ഫീസ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതും ഇന്ത്യൻ അംബാസഡർ, പ്രിൻസിപ്പാൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പരാതി ഇമെയിലിൽ അയച്ചതും. സയൻസ് ആൻഡ് ലബോറട്ടറി ഫീസ് 200 റിയാൽ തന്നെയായിരിക്കും. ഏപ്രിൽ, ജൂൺ, ഒക്ടോബർ, ജനുവരി മാസങ്ങളിലാണ് ഫീസ് അടക്കേണ്ടത്. പണമായും ഓൺലൈനായും കാർഡുകൾ വഴിയും ഫീസ് അടക്കാം.അഡ്മിഷൻ ഫോം ഫീ, അഡ്മിഷൻ ഫീ 500 റിയാൽ, വികസന ഫണ്ട് 1000 റിയാൽ, എൻട്രൻസ് ടെസ്റ്റ് ഫീ 100 റിയാൽ എന്നിവയിൽ നിലവിലെ രീതി തന്നെ തുടരും.
ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനേജിംഗ് കമ്മിറ്റിയെ സമീപിച്ചപ്പോൾ ഭാരിച്ച ചെലവ് കാരണം കുറക്കാനാകില്ലെന്നായിരുന്നു ആദ്യം നിലപാടെടുത്തതെന്ന് രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് ചെലവു ചുരുക്കുന്നതിന് രക്ഷിതാക്കൾ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ വാടക ചാർജുകൾ ബന്ധപ്പെട്ടവരുമായി സംസാരിച്ച്് കുറക്കുക, സ്‌കൂൾ അവധി ദിവസങ്ങളിൽ സ്റ്റേഡിയവും ഓഡിറ്റോറിയവും വാടകക്ക് നൽകുക, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു കാമ്പസിലേക്ക് മാറ്റി ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കി കെട്ടിട വാടക ലാഭിക്കുക, അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ അനാവശ്യ ചെലവു കുറക്കുക, വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ അനാവശ്യ സ്റ്റാഫിനെ ഒഴിവാക്കുക, ഫീസിൽ ആനുകൂല്യം നൽകി അഡ്മിഷൻ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾ ബന്ധപ്പെട്ടവർക്കയച്ച ഇമെയിലുകളിൽ വ്യക്തമാക്കി.യിരുന്നു.
ആശ്രിത വിസയിലുള്ള അധ്യാപകർ സ്‌കൂളുകളിൽ ജോലി ചെയ്യാൻ തൊഴിൽമന്ത്രാലയത്തിന്റെ അജീർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി നേടിയിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ ഈ വർഷം മുതൽ ഈ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ 9500 റിയാൽ വാർഷിക ഫീസ് വന്നേക്കുമെന്നും ആശ്രിത ലെവി താങ്ങാനാവാത്തതിനാൽ വൻതോതിൽ കുട്ടികൾ ഫൈനൽ എക്‌സിറ്റിൽ പോയേക്കുമെന്നും ചർച്ചകൾ ചൂടുപിടിച്ച സമയത്താണ് ഫീസ് വർധന നടപ്പാക്കിയത്. എന്നാൽ അജീർ ഫീസ് വർധന സംബന്ധിച്ച് പ്രചരിക്കപ്പെട്ടത് കെട്ടുകഥയായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയും ഫീസ് വർധന കാരണം അഡ്മിഷൻ കുറയുകയും ചെയ്തതോടെ നിലവിലെ വർധന പിൻവലിക്കാൻ തടസ്സമില്ലാതായി. മാത്രമല്ല റിയാദിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർധിപ്പിച്ചെങ്കിലും അതിന്റെ ചുവടുപിടിച്ച് സ്വകാര്യസ്‌കൂളുകൾ ഫീസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായതുമില്ല. ഇന്ത്യൻ സ്‌കൂളിന്റെ ഫീസ് വർധന സ്വകാര്യസ്‌കൂളുകൾ മുതലെടുക്കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകളേക്കാൾ കുറഞ്ഞ ഫീസാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാൽ കൂടുതൽ അഡ്മിഷൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.