രാജസ്ഥാനില്‍ നാടകം തുടരുന്നു, ഗഹ്‌ലോത് പക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു

ജയ്പുര്‍- രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച് ഗഹ്‌ലോത് പക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എം.എല്‍.എമാര്‍ രാജിക്കൊരുങ്ങി. അശോക് ഗഹ്‌ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എം.എല്‍.എമാരും എത്തിയില്ല.

നിയമസഭാ കക്ഷി യോഗത്തിന് സച്ചിന്‍ പൈലറ്റും അനുകൂലികളും ഗഹ്‌ലോതിന്റെ വീട്ടിലെത്തിയെങ്കിലും ഗഹ്‌ലോതിന്റെ അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ സ്പീക്കര്‍ സി.പി.ജോഷിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നില്‍ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എം.എല്‍.എമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന. 92 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഗഹ്‌ലോത് പക്ഷം അവകാശപ്പെട്ടു.

അശോക് ഗഹ്‌ലോത് മുഖ്യമന്ത്രിപദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ്‌ലോത് അനുകൂലികള്‍.

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിരുന്നു. എന്നാല്‍ ഇവരെ സാക്ഷിയാക്കി വന്‍ നാടകമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ അരങ്ങേറുന്നത്.

 

Latest News