മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താൽ ഒരുകോടി രൂപ പാരിതോഷികം താലിബാൻ ശൈലിയിൽ ആർ.എസ്.എസ് നേതാവ് പ്രഖ്യാപിച്ചിരിക്കയാണ്. കമ്യൂണിസ്റ്റുകാർ ഭരണത്തിലേറി ചരിത്രം സൃഷ്ടിച്ച കേരളത്തിലെ മൂന്നേകാൽകോടി ജനങ്ങളിൽ മൂന്നുലക്ഷം പേരുടെ തലയെടുക്കുമെന്നുള്ള പ്രഖ്യാപനവുമുണ്ട്. ഇന്ത്യയിലെ ചരിത്ര - സാംസ്ക്കാരിക പെരുമയുടെ പുരാതന നഗരിയായ ഉജ്ജയിനിയിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ സ്മാരകമായ ഒരു പാർക്കിൽനിന്നാണ് ആർ.എസ്.എസിന്റെ പ്രചാർ പ്രമുഖിന്റെ ഈ ഫാസിസ്റ്റ് ആഹ്വാനം. അതും രണ്ട് പാർലമെന്റംഗങ്ങളെ സാക്ഷിനിർത്തി. രാജ്യമാസകലം പ്രതിഷേധം ആഞ്ഞടിച്ചിട്ടും സംഘ് പരിവാർ നേതാക്കൾ അപലപിക്കാതെ വ്യക്തിപരമെന്ന് ന്യായീകരിക്കുകയും ആർ.എസ്.എസ് പ്രമുഖൻ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയുമാണ്.
പശ്ചിമബംഗാളിൽ ഇടത് മുന്നണി ഗവണ്മെന്റിനെ തുടർച്ചയായി വിജയത്തിലേക്കു നയിച്ച മുഖ്യമന്ത്രി ജ്യോതിബസുവിനെതിരെ ആനന്ദമാർഗികൾ നടത്തിയിരുന്ന കൊലവിളിയെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. 'മൂന്നുലക്ഷം തലകൾ കൊരുത്ത മാല തങ്ങൾ ഭാരതമാതാവിന് സമർപ്പിക്കു'മെന്നുള്ള പ്രഖ്യാപനം വിശേഷിച്ചും. മനുഷ്യരുടെ തലയറുത്ത് രക്തപാനംചെയ്ത് തലയോട്ടി മാലയണിഞ്ഞ് രക്തതാണ്ഡവമാടുന്നവരായിരുന്നു ആനന്ദമാർഗികളും.
പട്ന റെയിൽവെ സ്റ്റേഷനിൽവെച്ച് മുഖ്യമന്ത്രി ജ്യോതിബസുവിനുനേരെ നിറയൊഴിച്ച് ആനന്ദമാർഗികൾ വ്യക്തിപരമായിത്തന്നെയാണ് ഗൂഢാലോചന നടപ്പാക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്ക് മരണത്തിൽനിന്ന് ജ്യോതിബസു രക്ഷപെട്ടു. ആനന്ദമാർഗികളുടേത് ഒരു അന്താരാഷ്ട്ര ഗൂഢാലോചന ആയിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.രാഷ്ട്രീയ പശ്ചാത്തലം എന്തുതന്നെയായാലും കേരളത്തിലെ മൂന്നേകാൽകോടി ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തെ കർണാടകത്തിലും മധ്യപ്രദേശിലും ഡൽഹിയിലും കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധ പരമ്പരകൾ സംഘടിപ്പിച്ചുവരികയായിരുന്നു ബി.ജെ.പി - ആർ.എസ്.എസ് സംഘശക്തികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെയും കേരളത്തിലെ മൂന്നുലക്ഷം പൗരന്മാരുടെയും തലയെടുപ്പ് സമരമാണ് ഉജ്ജയിനിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പതുമാസമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ - ജനാധിപത്യ മുന്നണി ഗവണ്മെന്റിനെ രണ്ടാം വിമോചന സമരത്തിലൂടെ അധികാരത്തിൽനിന്ന് നീക്കാനുള്ള സംഘ്പരിവാർ പ്രഖ്യാപനത്തിന്റെ പുതിയൊരു ഘട്ടം.
ആറു പതിറ്റാണ്ടുകൾക്കു മുമ്പ് ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസ്റ്റുകാരെ ഭരണത്തിലെത്തിച്ച രാഷ്ട്രീയ പ്രബുദ്ധരുടെ നാടാണ് കേരളം. ഗുജറാത്തിലെ ഗോധ്രയിൽ മോഡിയുടെ ഭരണത്തിന്റെ തണലിൽ രണ്ടായിരം പേരുടെ തലയെടുത്തതുപോലെ കേരളത്തിലും ചെയ്യുമെന്ന് ഉജ്ജയിനി പ്രഖ്യാപനത്തിൽ മുന്നറിയിപ്പുണ്ട്. കേരളത്തിൽനിന്നുള്ള ബി.ജെ.പി നേതാവ് കഴിഞ്ഞദിവസം മംഗലാപുരത്തു നടത്തിയ കൊലവിളിയുടെ തുടർച്ച കൂടിയാണിത്. കേരളത്തിൽ മറ്റൊരു ഗോധ്ര നടപ്പാക്കാനാകില്ല എന്നതു മറ്റൊരുകാര്യം. ന്യൂനപക്ഷങ്ങളെ ദേശദ്രോഹികളെന്നു വിളിച്ചതുപോലെ കമ്യൂണിസ്റ്റുകാരെയും രാജ്യദ്രോഹികളെന്നു വിളിച്ച് കേരളത്തിനുപുറത്ത് ഉപരോധമേർപ്പെടുത്താനുള്ള രാഷ്ട്രീയ തീരുമാനം ഗൂഢമായി ആർ.എസ്.എസ് എടുത്തതായി കണക്കാക്കണം.
രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിച്ചതിനെതുടർന്ന് ഏർപ്പെടുത്തിയ ആർ.എസ്.എസ് നിരോധം 1949 ജൂലായ് 11 ന് പിൻവലിച്ചത് ഇന്ത്യൻ ഭരണഘടനയും ദേശീയപതാകയായ ത്രിവർണ്ണ പതാകയും അംഗീകരിച്ചും രാഷ്ട്രീയപാർട്ടിയായി പ്രവർത്തിക്കില്ലെന്നും എം.എസ് ഗോൾവാൾക്കർ രേഖാമൂലംനൽകിയ കറാറിന്റെ ഭാഗമായാണ്. ആ ആർ.എസ്.എസിന്റെ നിയന്ത്രണങ്ങൾക്കും കൽപനകൾക്കും വിധേയമാണ് ബി.ജെ.പിയടക്കമുള്ള സംഘ് പരിവാർ പ്രവർത്തിച്ചുവരുന്നത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്നാണ് ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ചുകൊണ്ടുള്ള പരസ്യപ്രവർത്തനങ്ങളിൽ ആർ.എസ്.എസ് വീണ്ടും ഏർപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ ഫെഡറൽ വ്യവസ്ഥയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ മുഖ്യമന്ത്രിയുടെതന്നെ തലയെടുക്കാനും കേരളത്തിലും ഗോധ്രകൾ ആവർത്തിക്കാനുമുള്ള ആഹ്വാനങ്ങളും പ്രഖ്യാപനങ്ങളും ഉയരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗമായ ഒ. രാജഗോപാൽവരെ അവരുടെ ഭരണഘടനാബാധ്യത ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഈ ഭരണഘടനാവിരുദ്ധ നീക്കങ്ങളെ അപലപിക്കുകയും അതിലേർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കാൻ പരസ്യമായി ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതിനു തയാറാകാത്തതും കർശനമായ നടപടിയെടുക്കാൻ ആവശ്യപ്പെടാത്തതും ഒറ്റപ്പെട്ട വികാരപ്രകടനങ്ങളായി ന്യായീകരിക്കുന്നതും സ്വയം സംസാരിക്കുന്നു. നിഗൂഢമായ ആർ.എസ്.എസ് തീരുമാനങ്ങളാണ് അന്തരീക്ഷത്തിൽ അലയടിക്കുന്നത് എന്ന് വ്യക്തമാണ്.
യഥാർത്ഥത്തിൽ ഇന്ത്യയിലാകെ ആർ.എസ്.എസ് പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്ന പൗരന്റെ ജീവനും അന്തസ്സിനും മറ്റ് അവകാശങ്ങൾക്കുമെതിരായ ഈ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആർ.എസ്.എസ് കേന്ദ്ര ഗവണ്മെന്റിന് നൽകിയ ഉറപ്പിന്റെയും കരാറിന്റെയും അംഗീകരിച്ച അവരുടെ പരസ്യ ഭരണഘടനയുടെയും നഗ്നമായ ലംഘനമാണ്. ഇതിനെ പാർലമെന്റിലും നീതിപീഠങ്ങൾക്കുമുമ്പിലും തുറന്നുകാട്ടാനും പരിഹാരം കാണാനും എല്ലാ ജനാധിപത്യ - മതനിരപേക്ഷ പാർട്ടികൾക്കും വിശേഷിച്ച് ഇടതുപക്ഷങ്ങൾക്ക് അടിയന്തര ഉത്തരവാദിത്തമുണ്ട്. ഈ ആവശ്യത്തിനുമുമ്പിൽ ജനങ്ങളെയാകെ അണിനിരത്താൻ അവർ മുൻകൈ എടുക്കേണ്ടതുമുണ്ട് എന്നിരിക്കെ സംസ്ഥാന ഗവണ്മെന്റിനും പോലീസിനും നേതൃത്വം നൽകുന്ന സി.പി.എം അങ്ങിങ്ങായി ഇപ്പോഴും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇതിനുള്ള തിരിച്ചടിയാണ്. തങ്ങൾക്കിഷ്ടമില്ലാത്തവരുടെ തലകൊയ്യാൻ ആർ.എസ്.എസിനോ സി.പി.എമ്മിനോ അവകാശാധികാരങ്ങളില്ല. ഒരു ഫാസിസ്റ്റ് പാർട്ടിയെന്ന നിലയ്ക്ക് സംഘ് പരിവാർ നടത്തുന്ന അസഹിഷ്ണുതയ്ക്കെതിരെ ജനാധിപത്യ-മതനിരപേക്ഷ ബോധമുള്ളവർ സ്വന്തം ജീവൻ അപകടപ്പെടുത്തിയും പ്രതികരിക്കും. തങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് നിലപാടെടുക്കുന്നതും അസഹിഷ്ണുതയാണെന്ന് ടി. പത്മനാഭൻ പോലും പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും മനസ്സിലാക്കേണ്ടതുണ്ട്. ആർ.എസ്.എസിന്റെ അപകടകരമായ ഈ പോക്കിനെതിരായ കൂട്ടായ്മയെ അത് ദുർബലപ്പെടുത്തുമെന്നും.
തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരായ ഭീഷണി വിമർശന വിധേയമാക്കുകയും എതിർക്കപ്പെടുകയും ചെയ്യുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ തെറ്റായ നിലപാടുകളും ഭരണപരമായ വീഴ്ചകളും തുറന്നു വിമർശിക്കപ്പെടുന്നതും സ്വാഭാവികമാണ്. അതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധവും അസഹിഷ്ണുതയുമാണ് എന്ന നിലയിൽ അവഗണിക്കുന്നതും വിമർശിക്കുന്നതും സംഘ് പരിവാർ നിലപാടുകളിൽനിന്ന് വ്യത്യസ്തമാകുന്നില്ല.
പ്രശസ്തയായ നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടതും മണിക്കൂറുകളോളം പീഡിപ്പിക്കപ്പെട്ടതും ഒറ്റപ്പെട്ട സംഭവമായി വിശേഷിപ്പിക്കപ്പെടേണ്ടതായിരുന്നില്ല. മൂന്നര പതിറ്റാണ്ടുമുമ്പ് ഡൽഹിയിൽ രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് ഒരു കാറിൽ പതിനേഴും പതിനഞ്ചും വയസ്സുള്ള ഗീത ചോപ്രയേയും അനിയൻ സഞ്ജയ് ചോപ്രയേയും രണ്ട് ക്രിമിനലുകൾ ആക്രമിച്ചപോലുള്ള സംഭവമാണിത്. ഗീതയും സഹോദരനും ക്രിമിനലുകളോട് ധീരമായി പോരാടിയെങ്കിലും അവർ കൊല്ലപ്പെട്ടു. അവരുടെ അസാമാന്യ ധീരത രാജ്യമാകെ നെഞ്ചേറ്റി. അപ്രതീക്ഷിത ആക്രമണത്തിൽ മനസ്സാന്നിധ്യം തകരാതെ ജീവൻ രക്ഷപെടുത്തിയ യുവനടി അക്രമികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും അസാധാരണ മാതൃക കാട്ടി. സമൂഹമാകെ മകളും സഹോദരിയുമെന്ന നിലയിൽ സാന്ത്വനമായും കരുത്തായും അവൾക്കുപിന്നിൽ അവസരോചിതമായി ഉറച്ചുനിന്നു.ഡൽഹി സംഭവത്തിൽ ക്രിമിനലുകളായ ബില്ലയേയും രങ്കയേയും എല്ലാ നിയമക്രമങ്ങളും പൂർത്തിയാക്കി തൂക്കിലേറ്റാൻ നാലുവർഷംകൊണ്ടായി. നടിയെ ആക്രമിച്ച സംഭവത്തിൽ ആറുദിവസംകൊണ്ട് പൾസറടക്കം ആറ് പ്രതികളെ പിടികൂടിയെങ്കിലും അതിനകം നിർണായക തെളിവായ മൊബൈൽ ഫോൺ ഒളിപ്പിക്കാനും ഒളിത്താവളങ്ങൾ ഒരുക്കാനും അഭിഭാഷക പിൻബലം ഉറപ്പാക്കാനും സുനിക്ക് കഴിഞ്ഞത് വലിയ വീഴ്ചയാണ്. അതിനു പുറമെയാണ് പോലീസ് വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ തിരുത്തിപ്പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി മുൻകൂറായി പറയുക, ഉണ്ടെന്ന് പോലീസ് കോടതിയിൽ പിറ്റേന്ന് ബോധിപ്പിക്കുക, ഒരു പത്ര റിപ്പോർട്ടിനെപ്പറ്റിയാണ് പറഞ്ഞതെന്ന് നിലപാടു മാറ്റിപ്പറയുക - ഊരിപ്പിടിച്ച വാളുകൾക്കും കത്തിമുനകൾക്കും ഇടയിലൂടെ നടന്ന് മുഖ്യമന്ത്രിക്കസേരയിലെത്തിയ പിണറായി വിജയന് ചേർന്നതായില്ല.
ഒളിവിലിരുന്ന് ആക്രമണമോ കൊലപാതകമോ ആസൂത്രണം ചെയ്യുകയും ക്രിമിനലുകളെ ഉപയോഗിച്ച് അത് നടപ്പാക്കുകയും ചെയ്യുന്നതിനെയാണ് ഗൂഢാലോചനയെന്നു പറയുന്നത്. പ്രത്യക്ഷത്തിൽ കുറ്റം ചെയ്തവരെപ്പോലെ കുറ്റം ചെയ്യിച്ചവരും തുല്യമായ ശിക്ഷ അർഹിക്കുന്നവരാണ്. നടിയെ ആക്രമിച്ച സംഭവത്തിൽ കാണാമറയത്ത് ഗൂഢാലോചന നടത്തിയ ആരുമില്ലെന്നാണ് പ്രതികളെ ചോദ്യംചെയ്ത് തീരുംമുമ്പ് മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞത്. അത് സി.പി.എം മുഖപത്രംതന്നെ ഇങ്ങനെ റിപ്പോർട്ടുചെയ്തിരുന്നു: 'പ്രതി (പൾസർ സുനി)യുടെ മനസ്സിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പത്തിൽനിന്നാണ് കൊച്ചിയിൽ നടിക്കെതിരെ കുറ്റകൃത്യം ഉണ്ടായത്. മനസ്സിലാക്കിയിടത്തോളം പ്രതി സ്വന്തം നിലയ്ക്ക് ചെയ്തതാണ്.'
പ്രതികളെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ മുഖ്യമന്ത്രിയുടെ വാക്കുകളാണ് പ്രതികൾക്ക് സഹായകമായി കോടതിയിൽ ഉന്നയിച്ചത്. എന്തു തിരുത്തുവരുത്തിയാലും ഇനി സുപ്രീം കോടതിവരെ പ്രതികളുടെ പ്രതിരോധ ആയുധം മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാകും. തീവണ്ടിയിൽ ആക്രമണത്തിന് ഇരയായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകന് കേരള ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി റദ്ദുചെയ്തു. കോടതിയിൽ സാക്ഷിയാകാത്ത അജ്ഞാതനായ ഒരു യാത്രക്കാരന്റെ പൊലീസ് എഴുതിവെച്ച പ്രതിക്കനുകൂലമായ മൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി വിധി. മുഖ്യമന്ത്രിക്കും പോലീസിനും ഈ കേസിൽ ഇതൊരു മുന്നറിയിപ്പാണ്.
കുറ്റവാളികളല്ലാത്തവരെക്കുറിച്ച് മാധ്യമങ്ങളിൽ ഒരു നടന്റെ പേർ വന്നതാണ് അന്ന് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഒരു കാരണവുമില്ലാതെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് എന്തിനുവേണ്ടിയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ മാന്യത കാട്ടണം എന്നുപറഞ്ഞ മുഖ്യമന്ത്രി ഒരു മുന്നറിയിപ്പുകൂടി നൽകി: 'സാങ്കൽപ്പിക കഥകൾക്കു പിറകെ പോകാൻ പോലീസുണ്ടാവില്ല. അതു മനസ്സിലാക്കിക്കോ. അക്കാലം കഴിഞ്ഞു.'
ഇതൊക്കെ സത്യസന്ധമായി പോലീസും മുഖ്യമന്ത്രിയും പ്രയോഗത്തിൽ വരുത്താൻ പോകുന്ന കാര്യങ്ങളാണെന്ന് ജനങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഒരാളെ കുറ്റവാളിയായി മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഹൃദയവേദന തന്നെ ഉദാഹരണം. ടി.പി ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാൻ പി.സി ജോർജും സെൽവരാജും ചേർന്നാണ് എന്ന സാങ്കൽപ്പിക കഥ പത്രസമ്മേളനത്തിൽ വിളിച്ചുപറഞ്ഞതും കോടതിവിധി വരുംവരെ പ്രചരിപ്പിച്ചതും സി.പി.എം ആയിരുന്നു! ഒരു നടനെ നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെടുത്തി സമൂഹ-അച്ചടി മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടൊപ്പം മുഖ്യമന്ത്രി വെളിപ്പെടുത്താത്ത മറ്റൊരു സങ്കൽപ്പ കഥകൂടിയുണ്ട്. മുഖ്യമന്ത്രിയുടെ നിഴലായി നടക്കുന്ന ഒരു ഉപദേശകന്റെ പേര് പറഞ്ഞ് അയാളാണ് കേസന്വേഷണം അട്ടിമറിക്കുന്നത് എന്ന്. നിയമസഭയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ തൊട്ടടുത്തിരുന്ന വിശ്വസ്തനായ മന്ത്രി മുഖ്യമന്ത്രി പറയേണ്ട വിവരങ്ങൾ മൈക്കിലൂടെ സഭ കേൾക്കെ ചൊല്ലിപ്പറയുന്നത് കഴിഞ്ഞദിവസം വാർത്തയായി. അതുപോലെ പോലീസന്വേഷണം സംബന്ധിച്ചും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? മുഖ്യമന്ത്രിയും പാർട്ടിയും കേസന്വേഷണത്തിൽ ഒരുതരത്തിലും ഇടപെടാതെ പോലീസിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള നടപടികളാണ് കേരളത്തിന് ഇനി ആവശ്യം.