ന്യൂദല്‍ഹി- ഉത്തരാഖണ്ഡില്‍ റിസോര്‍ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതി പുല്‍കിതിന്റെ പിതാവായ ബിജെപി നേതാവും മുന്‍ മന്ത്രിയുമായി വിനോദ് ആര്യയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. യുവതിയുടെ കൊലപാതകത്തില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ റിസോര്‍ട്ടിന് തീയിട്ടു.
ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വിനോദ് ആര്യയെയും ഒബിസി കമ്മീഷന്റെ നോമിനേറ്റഡ് വൈസ് ചെയര്‍മാനായിരുന്ന പുല്‍കിത്തതിന്റെ സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപില്‍ നിന്ന് പുറത്താക്കിയത്. അനധികൃതമായി നിര്‍മിച്ച മുഖ്യപ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ച് നീക്കാനും ധാമി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
രാവിലെ കനാലില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. അതിനിടെ, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ അനധികൃതമായി നിര്‍മിച്ച ഭാഗം പൊളിച്ചുനീക്കി. പ്രതിയുടെ സഹോദരന്‍ അങ്കിതിനെതിരെയും പാര്‍ട്ടി നടപടി സ്വീകരിച്ചു. പുല്‍കിത് ആര്യയെ കൂടാതെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.
പത്തൊന്‍പത് വയസുകാരിയായ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം ഡിഐജി പി രേണുകാദേവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എസ്‌ഐടിക്ക് അന്വേഷണം കൈമാറിക്കൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ ധാമിയുടെ ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ധാമി പറഞ്ഞു.
വാക്കേറ്റത്തെ തുടര്‍ന്ന് യുവതിയെ കനാലില്‍ എറിയുകയായിരുന്നെന്ന് പുല്‍കിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. റിസോര്‍ട്ടിലെത്തിയവരുമായി ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതികള്‍ ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സെപ്റ്റംബര്‍ 18 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യയും മറ്റ് രണ്ട് പ്രതികളും ഒളിവില്‍ പോയിരുന്നു.