മക്ക - ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിച്ച 42-ാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചു. വിശുദ്ധ ഹറമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖും രാജകുമാര•ാരും പണ്ഡിതരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 111 രാജ്യങ്ങളില്‍ നിന്നുള്ള 153 പേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. വിശുദ്ധ ഖുര്‍ആനിലും അതിന്റെ ശാസ്ത്രങ്ങളിലും വൈദഗ്ധ്യമുള്ള, സൗദി അറേബ്യ, ഇന്തോനേഷ്യ, കാമറൂണ്‍, മൗറിത്താനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിശിഷ്ട പണ്ഡിതരുടെ ഒരു സംഘം മത്സരം വിലയിരുത്തി. മത്സരാര്‍ഥികള്‍ക്ക് സമഗ്ര പദ്ധതി മന്ത്രാലയം നടപ്പാക്കിയിരുന്നു. വിമാന മാര്‍ഗം സൗദിയിലേക്ക് വരാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഏറ്റവും നന്നായി സൗദിയില്‍ അവരെ സ്വീകരിച്ച് താമസസൗകര്യം ഒരുക്കുകയും ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുന്നബിയില്‍ സിയാറത്ത് നടത്താനും സൗകര്യം ഒരുക്കുകയും ചെയ്തു. മറ്റു ചരിത്ര കേന്ദ്രങ്ങളും പ്രധാന സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കി, സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണ നിയമങ്ങള്‍ പാലിച്ച് പാരായണം ചെയ്യുന്ന ഒന്നാം വിഭാഗത്തില്‍ ഈജിപ്തില്‍ നിന്നുള്ള ബിലാല്‍ അല്‍സയ്യിദ് മുഹമ്മദ് അല്‍സന്‍ഹൂരി ആണ് ഒന്നാം സമ്മാനം നേടിയത്. മത്സരത്തിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസ് ആയ 3,25,000 റിയാല്‍ ബിലാല്‍ അല്‍സന്‍ഹൂരിക്ക് ലഭിച്ചു. സുഡാനില്‍ നിന്നുള്ള അബ്ദുല്ലത്തീഫ് ഉസ്മാന്‍ അബ്ദുല്‍ ഹമീദ്, സൗദിയില്‍ നിന്നുള്ള മുഹമ്മദ് ബിന്‍ ഇബ്രാഹിം ഇദ്‌രീസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.