Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കും സൗദിക്കും താല്‍പര്യമുള്ള 40 വിഷയങ്ങള്‍; പരമാവധി പ്രയോജനപ്പെടുത്താന്‍ ധാരണ

റിയാദ്- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍  പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ വ്യാപാര വാണിജ്യ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലിന്റെ ദ്വിദിന സൗദി അറേബ്യന്‍ സന്ദര്‍ശനം അവസാനിച്ചു.
വ്യാപാരപ്രമുഖരുമായി  വിശദ ചര്‍ച്ച നടത്തിയ അദ്ദേഹം വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്.
ഇന്ത്യ സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗമായിരുന്നു പ്രധാന പരിപാടി. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി പിയൂഷ് ഗോയലും സംബന്ധിച്ച യോഗത്തില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
കൃഷി, ഭക്ഷ്യ സുരക്ഷ, ഐടി, വ്യവസായം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള നാല്‍പതിലധികം അവസരങ്ങളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച നടന്നത്.  ഇരു രാജ്യങ്ങളിലെയും സാങ്കേതിക സമിതി നേരത്തെ നിശ്ചയിച്ച വിഷയങ്ങളിലൂന്നി പുരോഗമിച്ച ചര്‍ച്ചയില്‍ 2019ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 100 ബില്യന്‍ ഡോളര്‍ നിക്ഷേപം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. ഊര്‍ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊജ്ജം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഇന്ത്യ വികസിപ്പിച്ച യുപിഐ, റൂപെ കാര്‍ഡ് എന്നിവ സൗദി അറേബ്യയില്‍ ലോഞ്ച് ചെയ്ത് ഡിജിറ്റല്‍ മേഖലയിലെ സഹകരണം, ഇന്ത്യയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതി, എല്‍ എന്‍ ജി അടിസ്ഥാന സൗകര്യ നിക്ഷേപം, ഇന്ത്യയില്‍ പെട്രോളിയം സംഭരണ സൗകര്യ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഞായറാഴ്ചയാണ് മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി, റോയല്‍ കമ്മീഷന്‍ ഓഫ് ജുബൈല്‍ ആന്‍ഡ് യാമ്പു പ്രസിഡന്റ് ഖാലിദ് അല്‍സാലിം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍സവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ശേഷം ഇരു രാജ്യങ്ങളിലെയും വ്യവസായ വ്യാപാര പ്രമുഖരുടെ യോഗത്തില്‍ സംബന്ധിച്ചു.

 

 

Latest News