Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ  പത്രസമ്മേളനം, ആകാംക്ഷയോടെ സി.പി.എമ്മും ജനങ്ങളും 

തിരുവനന്തപുരം-മുഖ്യമന്ത്രിക്കുനേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണനീക്കവുമായി രംഗത്ത്. തിങ്കളാഴ്ച രാജ്ഭവനില്‍ അദ്ദേഹം പത്രസമ്മേളനം വിളിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവുനല്‍കാനാണ് പത്രസമ്മേളനമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രാവിലെ 11.45നാണ് പത്രസമ്മേളനം. അതേസമയം, നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം അറിയാതെ അസംബന്ധം പറയുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ തനിക്കെതിരേ ഒളിഞ്ഞുനിന്ന് കളിച്ച മുഖ്യമന്ത്രി വെളിച്ചത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഇതിനോട് ഗവര്‍ണര്‍ പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് തെളിവുകള്‍ പുറത്തുവിടാന്‍ രാജ്ഭവനില്‍ അടിയന്തരപത്രസമ്മേളനം അദ്ദേഹം വിളിച്ചത്. ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകളാണ് പുറത്തുവിടാനിരിക്കുന്ന പ്രധാന രേഖ. കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടതോടെയാണ് ഈ തര്‍ക്കമില്ലാതായത്. സര്‍വകലാശാലാകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി കത്തും നല്‍കിയിരുന്നു. ഈ കത്തും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും.
സര്‍വകലാശാലയില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പാസാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കുന്ന ബില്ലാണിതെന്നാണ് ഗവര്‍ണറുടെ നിലപാട്. അതിനാല്‍, ഈ ബില്ല് ഗവര്‍ണര്‍ അംഗീകരിക്കാനിടയില്ലെന്ന സൂചനയും തിങ്കളാഴ്ച പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലൂടെ നല്‍കുന്നുണ്ട്. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിലും ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ട്. അതിലും ഒപ്പിടാനിടയില്ലെന്ന സൂചന അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിക്ക് അയക്കാനുള്ള സാധ്യതയാണ് രാജ്ഭവന്‍ നല്‍കുന്നത്.
 

Latest News