25 കോടിയുടെ ബംപര്‍ ഭാഗ്യവാനാരെന്ന്  ഇന്ന്  ഉച്ചയോടെ അറിയാം

തിരുവനന്തപുരം- ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപര്‍ ഭാഗ്യശാലി ആരാകും. ഉത്തരം ഉച്ചയോടെ അറിയാനാകും. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കാണ് നടക്കുക. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യില്‍ കിട്ടും. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സര്‍ക്കാരിനു കിട്ടൂ.
ഓണം ബംപര്‍ ടിക്കറ്റിന് ഇക്കുറി റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ്  അച്ചടിച്ചത് ആദ്യമച്ചടിച്ച 65 ലക്ഷം തികയാതെ വന്നപ്പോള്‍ വീണ്ടും അച്ചടിക്കുകയായിരുന്നു. ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിന്റെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില. വില കൂടിയെങ്കിലും സമ്മാനഘടന ആകര്‍ഷകമാകും എന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. അത് ഏറക്കുറെ യാഥാര്‍ത്ഥ്യമായെന്നതാണ് വില്‍പ്പനയുടെ കണക്ക് കാണിക്കുന്നത്. ഇക്കുറി തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നികുതിയേതര വരുമാനത്തില്‍ വലിയ മെച്ചമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 
 

Latest News