Sorry, you need to enable JavaScript to visit this website.

നടന്‍ ആസിഫ് അലിയെ ശുചിത്വ അംബാസഡറാക്കിയത് ഉദ്യോഗസ്ഥര്‍; തീരുമാനം പിന്‍വലിച്ചു

തൊടുപുഴ- നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമാതാരം ആസിഫ് അലിയെ നിയോഗിച്ച തീരുമാനം പിന്‍വലിച്ചു. ആസിഫിനെ അംബാസഡറാക്കിയത് കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിഞ്ഞില്ലെന്നാണ് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി തൊടുപുഴ സ്വദേശികൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും പോസ്റ്റര്‍ കണ്ടാണ് വിവരം അറിഞ്ഞതെന്നാണ് വിമര്‍ശനം.

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറില്‍നിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കംചെയ്തു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രത്യേക അജന്‍ഡയായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

 

Latest News