ജോധ്പൂർ- പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിനെതിരായ കേസ് അന്വേഷിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിട്ടത് നിരന്തര ഭീഷണികൾ. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ജോധ്പൂർ വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന അജയ് പാർ ലംബയ്ക്ക് അന്വേഷണ കാലയളവിൽ ആൾദൈവത്തിന്റെ അനുയായികളിൽ നിന്ന് രണ്ടായിരത്തിലേറെ ഭീഷണിക്കത്തുകളും നൂറുകണക്കിന് ഭീഷണി ഫോൺ വിളികളുമാണ് ലഭിച്ചത്.
തന്റെ കരിയറിലെ ഏറ്റവും വലിയ കേസ് അന്വേഷണമായിരുന്നിതെന്ന് അദ്ദേഹം പറയുന്നു. 2013 ഓഗസ്റ്റ് 20നാണ് ലംബ അന്വേഷണമാരംഭിച്ചത്. നിരന്തര മാധ്യമശ്രദ്ധയും കേസിലെ സാക്ഷികൾ തുടർച്ചയായി കൊല്ലപ്പെട്ടതുമടക്കം വലിയ വെലുവിളികൾ നിറഞ്ഞതായിരുന്നു കേസ്. അന്വേഷണത്തിൽ പങ്കാളികളായ പോലീസുകാർക്കെതിരേയും നിരന്തരം ഭീഷണികളുണ്ടായിരുന്നു.
ആസാറാമിനു എന്തെങ്കിലും സംഭവിച്ചാൽ തന്നെയും കുടുംബത്തേയും കൊന്നുകളയുമെന്നായിരുന്നു പല കത്തുകളിലേയും ഭീഷണിയെന്ന് ലംബ പറയുന്നു. ഫോണിൽ നിരന്തരം കോളുകൾ വന്നു കൊണ്ടിരുന്നു. ഒടുവിൽ അറിയാത്ത നമ്പറിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുന്നത് നിർത്തി. ജോധ്പൂരിൽ നിന്നും ഉദയ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് ഭീഷണികൾക്ക് ശമനമുണ്ടായതെന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ ജോധ്പൂർ പോലീസ് സൂപ്രണ്ട് (ആന്റികറപ്ഷൻ ബ്യൂറോ) ആയ ലംബയ്ക്ക് കടുത്ത ഭീഷണികൾ ലഭിച്ച ഘട്ടത്തിൽ മകളെ സ്‌കൂളിലേക്കു വിടാതെയും ഭാര്യയെ പുറത്തിറക്കാതേയും വീട്ടിനുള്ളിൽ സംരക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ആസാറാമിനെതിരായ കേസിലെ സാക്ഷിയെ കൊന്ന കേസിൽ പിടിയിലായ പ്രതികളിൽ ഒരാൾ അടുത്ത ലക്ഷ്യം മുൻ ജോധ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ചഞ്ചൽ മിശ്രയാണെന്ന് വെളിപ്പെടുത്തിയിരുന്നതായും ലംബ പറയുന്നു