കോവിഡ് പോരാളി സലാം കുമാറിന് യൂസഫലിയുടെ വക അടച്ചുറപ്പുള്ള വീട്

പത്തനംതിട്ട - കോവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് സന്നദ്ധ പ്രവര്‍ത്തനത്തില്‍ തിളങ്ങിയ സലാം കുമാറിന് വീടെന്ന സ്വപ്നം സാധ്യമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. വീട് നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സലാം കുമാറിന്റെ വീട്ടിലെത്തി കൈമാറി. ശാരീരിക ബുദ്ധിമുട്ടുകളുള്ള സലാംകുമാറിന്റെ കോവിഡ് കാലത്തെ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷം വീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍നിന്നാണ് സലാംകുമാര്‍ വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുന്നത്. അരയ്ക്ക് താഴെ തളര്‍ന്ന് പോയ സലാംകുമാര്‍ കോവിഡ് കാലത്ത് പത്തനംതിട്ടയുടെ മലയോര മേഖലയിലെ പോരാളി ആയിരുന്നു. കോവിഡ് രോഗികളുടെ അടുത്തേക്ക് ആരും അടുക്കാന്‍ മടിച്ചിരുന്ന കാലത്ത് ശാരീരിക വെല്ലുവിളികളെ മറികടന്നാണ് സലാംകുമാര്‍ സ്വന്തം വാഹനത്തില്‍ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുകയും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തത്. ഈ ഇച്ഛാശക്തിയെ പ്രകീര്‍ത്തിച്ചാണ് എം.എ. യൂസഫലിയുടെ സഹായം.

സ്വന്തമായി സുരക്ഷിതത്വമുള്ള വീട് പോലും ഇല്ലാതിരുന്നിട്ടും സാമൂഹിക സേവനത്തിനിറങ്ങിയ സലാംകുമാറിന് യൂസഫലിയുടെ സമ്മാനമായിട്ടാണ് അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നത്. അഞ്ച് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂത്തിയാകും. സലാം കുമാറിന്റെ തുടര്‍ന്നുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്മക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന ആംബുലന്‍സും ഉടന്‍ കൈമാറും. സലാം കുമാറിന് സഹായമായി ഒരുലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വൈസ് പ്രസിഡന്റ് രാജന്‍ നീരംപ്ലാക്കള്‍, റെജി മെമ്പര്‍, ഷാജി ഇറക്കല്‍, ഷാജി കാട്ടൂര്‍, അജിത് എന്നിവര്‍ സംബന്ധിച്ചു.

 

Latest News