Sorry, you need to enable JavaScript to visit this website.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍  വിഷംകൊടുത്തു, യുവതിക്കെതിരേ കേസ്

കൊല്ലം-കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ലെഡ് കലര്‍ന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിയുടെപേരില്‍ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ മുണ്ടയ്ക്കല്‍ സ്വദേശിനിയായ 44കാരിയുടെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്. വീട്ടില്‍നിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോള്‍ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോര്‍ട്ടും അടക്കം ഭര്‍ത്താവ് രണ്ടുമാസംമുമ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. പിന്നീട് അഭിഭാഷകനായ കല്ലൂര്‍ കെ.ജി.കൈലാസ്‌നാഥ് മുഖേന കൊല്ലം മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട അഞ്ചല്‍ സ്വദേശിയായ യുവാവുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. ഇക്കാര്യം കണ്ടെത്തുകയും തര്‍ക്കമാകുകയും ഒടുവില്‍ ബന്ധുക്കള്‍ ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. വീണ്ടും കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഇതിനുപിന്നാലെ വീട് പരിശോധിച്ചപ്പോള്‍ അലമാരയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു പാത്രം കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ് പാത്രത്തിനുള്ളില്‍ വെളുത്ത പൊടി കണ്ടെടുത്തു. പിന്നീട് രക്തം പരിശോധിച്ചപ്പോള്‍ ലെഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇക്കാര്യങ്ങള്‍ കാട്ടി വാദി കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാം പ്രതിയായ കാമുകന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാബുകളിലെ കെമിക്കല്‍ വിതരണം ചെയ്യുന്നയാളാണ്. ഭാര്യയുടെ ബന്ധുവും അയല്‍വാസിയുമായ സ്ത്രീയാണ് രണ്ടാം പ്രതി.
 

Latest News