Sorry, you need to enable JavaScript to visit this website.

ഹർത്താലിന്റെ മറവിൽ വൻ അക്രമത്തിന് പദ്ധതിയിട്ടെന്ന് 

മലപ്പുറം- കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന നിലയിലേക്ക് സോഷ്യൽ മീഡിയ വഴി ജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢാലോചനകൾ നടന്നതായി തെളിവുകൾ പുറത്ത്. കശ്മീരിലെ കതുവ സംഭവത്തിന്റെ പേരിൽ ഹർത്താലിന് ആഹ്വാനം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ വോയ്്‌സ് മെസേജുകളിലാണ് വലിയ ഗൂഢാലോചനകൾ നടന്നതിന്റെ സൂചനകളുള്ളത്. പോലീസിന് ലഭിച്ച മെസേജുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ അപ്രഖ്യാപിത ഹർത്താൽ നടത്തണമെന്ന ആഹ്വാനവുമുണ്ട്. 
ഹർത്താലിന് ആഹ്വാനം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി അമർനാഥ് ബൈജു നേരിട്ട് നിയന്ത്രിച്ച വിവിധ ജില്ലകളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പോലീസ് പരിശോധിച്ചത്. ഇതിൽ യൂത്ത് ഓഫ് മഞ്ചേരി ഗ്രൂപ്പിൽ രണ്ടാം ഹർത്താൽ നടത്തുന്നതു സംബന്ധിച്ചും വോയ്‌സ് മെസേജുകൾ ഉണ്ട്. ഇതുവരെ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും രണ്ടാം ഹർത്താൽ കൂടുതൽ സമഗ്രമായി വരാനിരിക്കുന്നതേയുള്ളൂവെന്നും സന്ദേശത്തിലുണ്ട്. രാഷ്ട്രീയക്കാർ ഹർത്താലിനെ പിന്തുണക്കുമെന്നും അമർനാഥ് പറയുന്നു. യുവാക്കളാണ് സമര രംഗത്തിറങ്ങുന്നത് എന്നതിനാൽ രാഷ്ട്രീയക്കാർക്ക് പിന്തുണക്കേണ്ടി വരും. യുവാക്കളില്ലാതെ രാഷ്ട്രീയക്കാർക്ക് നിലനിൽപില്ലെന്നും വോയ്‌സ് മെസേജിൽ പറയുന്നു.
മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി ഇളക്കി മറിക്കുന്ന പരിപാടി വരാൻ പോവുന്നുവെന്നും സന്ദേശത്തിലുണ്ട്. ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്ന അറിയിപ്പോടെയാണ് സന്ദേശം സമാപിക്കുന്നത്. വിവിധ ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണ് കലാപത്തിന് ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചത്. കലാപം നടത്തുകയായിരുന്നു ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. പോലീസ് സ്റ്റേഷൻ അടിച്ചുപൊളിക്കാൻ ആഹ്വാനം ചെയ്ത സന്ദേശം പ്രചരിച്ചതിനെ കുറിച്ചും തിരൂരിലും മഞ്ചേരിയിലും ഹർത്താൽ ദിവസം പോലീസ് സ്റ്റേഷനുകളിലേക്ക് പ്രകടനം നടത്തിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മഞ്ചേരിയിൽ മാത്രം 18 അഡ്മിൻമാരുള്ള വിവിധ ഗ്രൂപ്പുകൾക്കു കൊല്ലം സ്വദേശി അമർനാഥിന്റെ വോയ്‌സ് ഓഫ് യൂത്തുമായി നേരിട്ടു ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർനാഥിന്റെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളിൽ ഏറെ പേർ ചേർന്നിട്ടുള്ളത് പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. 
ഹർത്താൽ ദിനത്തിൽ നടന്ന സംഭവങ്ങളെ കുറിച്ചും അതിൽ പങ്കാളികളായവരെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഹർത്താൽ ദിനത്തിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുക്കുക മാത്രം ചെയ്തവർക്കെതിരെ നടപടി വേണ്ടെന്നാണ് പോലീസ് തീരുമാനം.  എന്നാൽ വാഹനങ്ങൾ തടയുകയും കടകമ്പോളങ്ങൾ ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തവർക്കെതിരെ കർശന നടപടികൾ തുടരും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താലിനും അക്രമത്തിനും ആഹ്വാനം നൽകുന്നതിന് തുടക്കമിട്ട കൊല്ലം, തിരുവനന്തപുരം സ്വദേശികളായ  മുൻ ആർ.എസ്.എസ് പ്രവർത്തകൻ അമർനാഥ്  ബൈജു (20),  അഖിൽ (23),  സുധീഷ് (22),  സിറിൽ (20),  ഗോകുൽ ശേഖർ (21) എന്നിവർ ഇപ്പോൾ റിമാന്റിലാണ്. കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് ഇന്നലെ പെരിന്തൽമണ്ണയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം നടന്നു.  ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ഡിവൈ.എസ്.പി ജോസി ചെറിയാൻ, മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി മോഹന ചന്ദ്രൻ എന്നിവർ പങ്കെടുത്തു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുടെ വീഡിയോകൾ വിവിധ ഗ്രൂപ്പുകളിൽ നിന്ന് ശേഖരിച്ച് പ്രതികളെ കണ്ടെത്താൻ തീവ്രശ്രമമാണ് പോലീസ് നടത്തിവരുന്നത്.

      


 

Latest News