Sorry, you need to enable JavaScript to visit this website.

ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്;  ഇന്ത്യയില്‍  അരി വില കുത്തനെ കൂടിയേക്കും 

മുംബൈ- വരും ദിനങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയില്‍ വലിയ വര്‍ധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉല്‍പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു.
പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള അരിവില വര്‍ധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ ഉണ്ടായത് 26% ത്തിന്റെ വര്‍ധനവാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.
സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കിരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി കല്യാണ്‍ യോജനയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാന്‍ അടക്കമുള്ള പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാല്‍ വലിയ ഭക്ഷ്യധാന്യ വിലവര്‍ധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് എങ്കിലും തുടരാന്‍ തയ്യാറാകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന് കത്ത് നല്‍കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം ഇല്ല.
 

Latest News