ദരോഗര്‍ അല്‍ഗ- അസമിലെ ഗോള്‍പാറ ജില്ലയിലെ ദരോഗര്‍ അല്‍ഗയില്‍ തകര്‍ക്കപ്പെട്ട മദ്രസയില്‍ പഠിച്ചിരുന്ന ഇരുപതോളം വിദ്യാര്‍ത്ഥികളുടെ ഭാവി പഠനം അനിശ്ചിതത്വത്തില്‍. ഗ്രാമവാസികള്‍ തകര്‍ത്തുവെന്ന് പറയുന്ന മദ്രസിയിലാണ് 10 വയസ്സായ അബ്ദുള്‍ ഹമീദും സഹപാഠികളും പഠിച്ചിരുന്നത്. ദരോഗര്‍ അല്‍ഗ മജര്‍ ചാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹമീദിന്റെ പിതാവ് അവനെ മതം പഠിക്കുന്നതിനായി പ്രാദേശിക മദ്രസയില്‍ ചേര്‍ത്തത്.
ഇന്നലെ ഞങ്ങളുടെ മദ്രസ തകര്‍ത്തു. 20 ദിവസം മുമ്പ് പോലീസ് അന്വേഷിച്ചെത്തിയ ഞങ്ങളുടെ അധ്യാപകര്‍ ഓടിപ്പോയതിനുശേഷം ഒരു ക്ലാസും നടന്നിട്ടില്ല- ഹമീദ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രസയുടെ പരിസരം ഉപയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ആളുകള്‍ മദ്രസയും അതിനോട് ചേര്‍ന്നുള്ള വീടും തകര്‍ത്തതെന്ന് അസം പോലീസ് അവകാശപ്പെടുന്നു. ഭീകരരുമായുള്ള ബന്ധമുള്ള ചിലരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശികളെന്ന് പറയപ്പെടുന്ന രണ്ട് അധ്യാപകരെ കാണാതായതിനെ തുടര്‍ന്ന് തന്റെ സഹപാഠികളെല്ലാം മദ്രസ് വിട്ട് വീടുകളിലേക്ക് പോയതായി ഹമീദ് പറഞ്ഞു.
മറ്റൊരു സ്ഥാപനത്തില്‍ ചേരാന്‍ കഴിയുന്നില്ലെങ്കില്‍ പിതാവിനെ കൃഷിയില്‍ സഹായിക്കേണ്ടിവരുമെന്നാണ് മദ്രസയിലെ മറ്റൊരു വിദ്യാര്‍ത്ഥി ഇസ്മായില്‍ മുഹമ്മദ് പറയുന്നത്.എന്നെ ഹൈസ്‌കൂളില്‍ പഠിക്കാന്‍ അയക്കാന്‍ പിതാവിന് കഴിയില്ല. അതുകൊണ്ട് എനിക്ക് മുമ്പില്‍ രണ്ട് വഴികളേയുള്ളൂ ഒന്നുകില്‍ മറ്റൊരു മദ്രസയില്‍ ചേരുക അല്ലെങ്കില്‍ കൃഷിയില്‍ സഹായിക്കുക- ഇസ്മായില്‍ പറഞ്ഞു.
മദ്രസയിലെ രണ്ട് അധ്യാപകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് എല്ലാ മാതാപിതാക്കളും കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പിതാവ് സോമേഷ് അലി പറഞ്ഞു. മകന്‍ പഠനത്തില്‍ നല്ല മിടുക്കനായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ബാറ്ററികളും ചെറിയ ടിന്നുകളും ഉപയോഗിച്ച് ഒരു ചെറിയ യന്ത്ര ബോട്ട് പോലും അവന്‍ നിര്‍മ്മിച്ചിരുന്നു. ഏകദേശം നാല് മാസം മുമ്പാണ് ഞാന്‍ അവനെ മദ്രസയില്‍ പ്രചേര്‍ത്തതെന്ന് അലി പറഞ്ഞു.
ശാസ്ത്ര പഠനത്തില്‍ കഴിവുണ്ടായിട്ടും ശരിയായ പൊതുപഠനത്തിന് പകരം ഹമീദിനെ എന്തിനാണ് മതപഠനത്തിനു ചേര്‍ത്തതെന്ന് ചോദിച്ചപ്പോള്‍, ഗ്രാമത്തില്‍ ഹൈസ്‌കൂള്‍ ഇല്ലെന്നും ഉപരിപഠനത്തിനായി ധാരാളം യാത്ര ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അവന്‍ പഠിച്ച് ഇമാമായാല്‍ കുടുംബത്തെ പോറ്റാനും കഴിയും- പിതാവ് പറഞ്ഞു.
തകര്‍ക്കപ്പെട്ടമദ്രസയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. മസ്ജിദ് ഉള്ള കോമ്പൗണ്ടില്‍ തന്നെ താമസിച്ച് അവര്‍ മതം പഠിക്കുകയായിരുന്നു. മദ്രസയും വീടും തകര്‍ത്തെങ്കിലും മസ്ജിദ് പൊളിച്ചിട്ടില്ല.
മാതാപിതാക്കള്‍ കുട്ടികളെ ജനറല്‍ സ്‌കൂളില്‍ നിന്ന് മാറ്റി എന്തിനാണ് മദ്രസയില്‍ പ്രവേശിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകാമെന്ന് ദരോഗര്‍ അല്‍ഗ മജര്‍ ചാര്‍ ലോവര്‍ െ്രെപമറി സ്‌കൂളിലെ ഏക അധ്യാപകന്‍ ഹബീബുര്‍ റഹ്മാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നതിനാല്‍ അത് പാവപ്പെട്ട മാതാപിതാക്കള്‍ക്ക് സഹായകമാകുന്നു. വ്യക്തിയുടെ മയ്യിത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ മകന്‍ തന്നെ ഉണ്ടാകുന്നത് വലിയ കാര്യമായി മുസ്്‌ലിംകള്‍ കരുതുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.