വനിതാ പോലീസുമായുള്ള പ്രേമത്തെ ചൊല്ലി പോലീസുകാര്‍ സറ്റേഷനില്‍ ഏറ്റുമുട്ടി

ബറേലി- പോലീസുകാരിയുമായുള്ള പ്രണയത്തെ ചൊല്ലി രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കവും സ്‌റ്റേഷനകത്ത് വെടിവെപ്പും.
ബറേലിയിലെ ബഹേരി പോലീസ് സ്‌റ്റേഷനിലാണ്  വനിതാ സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തെ ചൊല്ലി യുവാക്കളായ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഇവരില്‍ മോനു കുമാര്‍ എന്നയാള്‍ ക്ഷുഭിതനായി സര്‍വീസ് റിവോള്‍വര്‍ എടുത്ത് സ്‌റ്റേഷനുള്ളില്‍ വെടിവെച്ചു. ആരെയും ലക്ഷ്യം വെക്കാത്തതിനാല്‍ തറയിലാണ് പതിച്ചത്.
രണ്ടാമത്തെ കോണ്‍സ്റ്റബിള്‍ യോഗേഷ് ചാഹല്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകരെ സംഭവത്തെ തുടര്‍ന്ന്  എസ്എസ്പി സത്യാര്‍ത്ഥ് അനിരുദ്ധ പങ്കജ് സസ്‌പെന്‍ഡ് ചെയ്തു.  
ഒരു പോലീസുകാരന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും  ആക്ഷേപകരമോ നിയമവിരുദ്ധമോ ഒന്നുമില്ലെന്നും എസ്.എസ്.പി പറഞ്ഞു. അച്ചടക്കത്തിന്റെ പേരിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ യു.പിയിലെ ബാഗ്പത് ജില്ലയില്‍ നിന്നുള്ള കുമാര്‍ 2019 ഡിസംബറിലാണ് ബഹേരി പോലീസ് സ്‌റ്റേഷനില്‍ നിയമിതനായത്. അയല്‍ ജില്ലയായ മുസാഫര്‍നഗറില്‍ നിന്നുള്ള വനിതാ കോണ്‍സ്റ്റബിള്‍ ഈ വര്‍ഷം ജനുവരിയില്‍ ഇതേ പോലീസ് സ്‌റ്റേഷനില്‍ ജോലിക്കു ചേര്‍ന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും പ്രണയത്തിലാണ്. ഇരുവരും വ്യത്യസ്ത ജാതിക്കാരായതിനാല്‍ കോണ്‍സ്റ്റബിള്‍ ചാഹല്‍ മോശം കമന്റുകളാണ് നല്‍കിയിരുന്നത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുമാറും ചാഹലും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായപ്പോള്‍ . സഹപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ശാന്തരാക്കിയത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ പോലീസ് സ്‌റ്റേഷനിലെ ആയുധപ്പുരയുടെ ചുമതലയുള്ള മനോജ് കുമാറും ഉള്‍പ്പെടുന്നു. ഇവിടെ നിന്നാണ് മോനു പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ത്തത്.  

 

Latest News