Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഇംപീച്‌മെന്റ് പ്രമേയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. 64 രാജ്യസഭാംഗങ്ങളും ഏഴ് മുന്‍ എംപിമാരും ഒപ്പിട്ട ഇംപീച്‌മെന്റ് നോട്ടീസ് സംബന്ധിച്ച കഴിഞ്ഞ ദിവസം രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി നിയമോപദേശം തേടിയിരുന്നു. അഴിമിതി, പദവി ദുരപയോഗം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരാജയം തുടങ്ങി കുറ്റങ്ങള്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിനെ പുറത്താനുള്ള നീക്കം നടത്തിയത്.

തെലങ്കാനയിലായിരുന്ന വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം യാത്ര വെട്ടിച്ചുരുക്കിയാണ് ദല്‍ഹിയില്‍ തിരിച്ചെത്തിയത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരണ്‍, മുന്‍ രാജ്യസഭാ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കഷ്യപ്, മുന്‍ നിയമ സെക്രട്ടറി പി കെ മല്‍ഹോത്ര, രാജ്യസഭാ സെക്രട്ടറിയേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാഷ്ട്രപതി കൂടിയാലോചന നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും നിയമപരവും ഭരണപരവുമായ ഉപദേശം തേടിയ ശേഷമാണ് പ്രമേയം തള്ളിയത്.

നേരത്തെ, മുന്‍ ചീഫ് ജസ്റ്റിസുമാരടക്കം നിരവധി ഭരണഘടനാ വിദഗ്ധരും നിയമജ്ഞരും പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത ഇംപീച്‌മെന്റ് പ്രമേയത്തില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു.  
 

Latest News