കാപ്പന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷിയായ മാധ്യമ പ്രവര്‍ത്തകന് ഭീഷണിയെന്ന് യു.പി സര്‍ക്കാര്‍

ന്യൂദല്‍ഹി- യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയാണെന്ന് യു.പി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യു.പി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയിലെ അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സിദ്ദിഖ് കാപ്പനെതിരേ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെ ആണ് മൊഴി അയച്ച് നല്‍കിയത്.

കാപ്പനും സുഹൃത്തുക്കളും പിടിയിലാകുമ്പോള്‍ ഇവരില്‍നിന്നു ലഘുലേഖകള്‍ കണ്ടെടുത്തിരുന്നു. കാപ്പന്റെ അക്കൗണ്ടില്‍ എത്തിയ 45000 രൂപ്ക്ക് വിശദീകരണം കിട്ടിയില്ലെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നത്.

 

Latest News