Sorry, you need to enable JavaScript to visit this website.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊല, എസ്.ഡി.പി.ഐ നേതാക്കളുടെ കെട്ടിടങ്ങളിലടക്കം എന്‍.ഐ.ഐ റെയ്ഡ്

മംഗളൂരു- യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടരു വധക്കേസുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലും സുള്ള്യയിലുമായി 24 ലധികം സ്ഥലങ്ങളില്‍  എന്‍ഐഎ റെയ്ഡ് നടത്തി. ജൂലൈ 27നാണ് ദക്ഷിണ കന്നഡയില്‍ പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മരണം അന്വേഷിക്കുന്ന എന്‍ഐഎ കൊലപാതകത്തില്‍ പ്രതികളായ 10 യുവാക്കളുടെ ബന്ധുക്കളുടെ വീടുകള്‍ക്കുപുറമെ, എസ്ഡിപിഐ നേതാക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും പരിശോധന നടത്തി.

പ്രവീണിന്റെ കൊലപാതകം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ബൊമ്മൈ പ്രവീണിന്റെ വസതിയിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.

കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഏഴ് പ്രതികളെ പിടികൂടി രണ്ടാഴ്ചയ്ക്ക് ശേഷമാണ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്.
ജൂലൈ 26ന് രണ്ട് ബൈക്കുകളിലായി വന്ന് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടാന്‍ പോലീസ് ആറ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് പോലീസ് സംഘം റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.

 

Latest News