Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡില്‍ സോറന്‍ വിശ്വാസ വോട്ട് നേടി, ബി.ജെ.പി ഇറങ്ങിപ്പോയി

റാഞ്ചി- ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തെളിയിച്ചു. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഒരു ദിവസത്തേക്ക് ചേര്‍ന്ന നിയമസഭയുടെ  നടപടികളിലുടനീളം പ്രതിഷേധിച്ച പ്രതിപക്ഷമായ ബിജെപി വോട്ടെടുപ്പിന് തൊട്ടുമുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.ജനങ്ങള്‍ റേഷന്‍ വാങ്ങുന്നതുപോലെയാണ് ബി.ജെ.പി
എം.എല്‍.എമാരെ വാങ്ങുന്നതെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നിയമസഭയില്‍ പറഞ്ഞു. സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  
സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി കലാപത്തിന് ആക്കംകൂട്ടി രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ്  ബിജെപി ശ്രമിക്കുന്നതെന്ന് നിയമസഭയെ ഹേമന്ത് സോറന്‍ ആരോപിച്ചു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജാര്‍ഖണ്ഡ് എംഎല്‍എമാരെ വിലയ്ക്കുവാങ്ങുന്നതില്‍ അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം നശിപ്പിച്ച് നിയമസഭാംഗങ്ങളുടെ കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നത്. സഭയില്‍ ശക്തി തെളിയിക്കുമെന്ന് ബിജെപി എംഎല്‍എമാരുടെ മുദ്രാവാക്യം വിളികള്‍ക്കിടെ  മുഖ്യമന്ത്രി പറഞ്ഞു.
ആളുകള്‍ വസ്ത്രങ്ങളും റേഷനും പലചരക്ക് സാധനങ്ങളും വാങ്ങുന്നതായി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നത്- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഭരണസഖ്യത്തിന്റെ എംഎല്‍എമാര്‍ ഇന്നലെയാണ് സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലേക്ക് മടങ്ങിയത്.

 

Latest News