സിനിമാ നിര്‍മാതാവിനെ കൊന്ന് കവറിലാക്കിയ കേസില്‍  സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്ന ആള്‍ അറസ്റ്റില്‍

ചെന്നൈ- വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരന്‍ (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശനെ (50) ആണു പോലീസ് അറസ്റ്റു ചെയ്തത്. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ആളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു. ശനിയാഴ്ച പകലാണു കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യം ചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്.
 


 

Latest News