കാറും ട്രാവലറും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു
ചാവക്കാട്- പൊന്നാനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ അയിനിപ്പുള്ളി റേഷൻ കടക്ക് സമീപം വാഗണർ കാറും ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികരായ പിതാവും മകനും തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. കോട്ടക്കലിനടുത്ത് കുറ്റിപ്പുറം സ്വദേശികളായ പുത്തൻ പീടിയേക്കൽ അബ്ദുറഹ്മാൻ (58), മകൻ ഷാഫി (26) എന്നിവരാണ് മരിച്ചത്. അബ്ദുറഹ്മാന്റെ ഭാര്യ റുഖിയ (48), മകൾ ജുബൈരിയ(19), മരുമകളും ഷാഫിയുടെ ഭാര്യയുമായ ഫൈറുന്നിസ(20), മറ്റൊരു മകന്റെ ഭാര്യ ഫർസാന (22), സഹോദരന്റെ മകൾ ഫരീദ, ഫർസാനയുടെ മകൻ മുഹമ്മദ് തസ്‌നി(4), ട്രാവലർ ഡ്രൈവർ പഞ്ചവടി സ്വദേശി സുവീഷ് (32) എന്നിവർക്ക് പരിക്കേറ്റു. സുവീഷ് ഒഴിച്ചു മറ്റുള്ളവരെ തൃശൂർ അശ്വിനി ആശുപത്രിയിലും സുവീഷിനെ കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. എറണാകുളത്ത് നിന്നു കോട്ടക്കലിലേക്ക് പോവുകയായിരുന്ന അബ്ദുറഹ്മാനും കുടുംബവും സഞ്ചരിച്ച കാർ പഞ്ചവടിയിൽ നിന്നു ചാവക്കാട്ടേക്ക് പോവുകയായിരുന്ന ട്രാവലറുമായാണ് കൂട്ടിയിടിച്ചത്.
കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മരിച്ച ഷാഫിയാണ് കാർ ഓടിച്ചത്. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി സുരേഷ്, എസ്.ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ചാവക്കാട് താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇന്നലെ വൈകിട്ട് കോട്ടക്കൽ കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ജംഷീർ, യു.എ.ഇയിലുള്ള മുഹമ്മദ് റാഫി എന്നിവർ അബ്ദുറഹിമാന്റെ മറ്റു മക്കളാണ്. മരണ വിവരമറിഞ്ഞ ഇവർ നാട്ടിലേക്കു തിരിച്ചു.
പട്ടാമ്പിയിൽ വാഹനാപകടം: ഉമ്മയും മകനുമടക്കം മൂന്നുപേർ മരിച്ചു
ചെർപ്പുളശ്ശേരി- പട്ടാമ്പിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഉമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മേലെ പട്ടാമ്പി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിറകിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. നെല്ലായ പേങ്ങാട്ടിരി ഹൗസിൽ അജ്മൽ (23), മാതാവ് സുഹ്‌റ (45), സുഹൃത്ത് പട്ടിക്കാട് മുള്ള്യാകുർശ്ശി കാരയിൽ അഷ്‌റഫിന്റെ മകൻ പാലൂരിൽ താമസിക്കുന്ന സൽമാൻ ജസീം എന്ന സുൽത്താൻ (23) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന അജ്മലിന്റെ സഹോദരി റജീന (30), ഇവരുടെ മകൻ റഫ്‌നാസ് (12), സൽമാന്റെ മാതാവ് ജസീന എന്നിവർ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിലെ ലുലു മാൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന ഇവർ സൽമാനെ പാലൂരിലെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനാണ് പട്ടാമ്പി വഴി പോയത്. സൽമാൻ തന്നെയാണ് കാറോടിച്ചിരുന്നത്.
ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാറിൽനിന്നു പോലീസും ഫയർ ഫോഴ്‌സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അജ്മൽ പട്ടാമ്പി സേവനാ ആശുപത്രിയിലും സുഹ്‌റയും സൽമാനും പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലുമാണ് മരിച്ചത്.
കാറോടിച്ചിരുന്ന സൽമാൻ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഈ സമയത്ത് ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു.
മരിച്ച അജ്മലും സൽമാനും ഫുട്‌ബോൾ താരങ്ങളും, ഷൊർണൂർ സോക്കർ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ കളിക്കാരുമാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അജ്മലിന്റേയും സുഹ്‌റയുടേയും മൃതദേഹങ്ങൾ ഞായറാഴ്ച ഉച്ചയോടെ നെല്ലായ കൃഷ്ണപ്പടിയിലെ വീട്ടിൽ എത്തിച്ച ശേഷം പേങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.