മലദ്വാരത്തില്‍ എന്തോ ഒഴിച്ചത് പ്രഥമദൃഷ്ട്യാ സംഭോഗമല്ല, പോക്‌സോ കേസില്‍ യുവാവിന് ജാമ്യം

മുംബൈ- മലദ്വാരം കൈകള്‍ കൊണ്ട് വികസിപ്പിച്ച് അതില്‍ എന്തെങ്കിലും പദാര്‍ത്ഥം ഒഴിക്കുന്നത് പ്രഥമദൃഷ്ട്യാ ശാരീരിക ബന്ധമാണെന്ന് പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഏഴുവയസ്സുകാരിയെ  പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയയാള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മലദ്വാരത്തിന് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനെ ഇന്ദ്രിയ സുഖത്തിനു വേണ്ടിയുള്ള സംഭോഗമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 50 കാരന് ജാമ്യം അനുവദിച്ചത്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമുള്ള പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളില്‍ ലൈംഗികാവയവം കയറ്റിക്കൊണ്ടുള്ള ലൈംഗിക ബന്ധമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും ജസ്റ്റിസ് ഭാരതി എച്ച് ഡാംഗ്രെ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുമായോ അവളുടെ കുടുംബവുമായോ ബന്ധപ്പെടരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2019 സെപ്റ്റംബറിലാണ് പ്രതിക്കെതിരെ പോക്‌സോക്കു പുറമെ, പ്രകൃതിവിരുദ്ധ ബന്ധം, ലൈംഗികാതിക്രമം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

2019 സെപ്റ്റംബര്‍ 30 ന് പെണ്‍കുട്ടി ഒസുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇരുവരും വീട്ടില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു താടിക്കാരന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കൈകൊണ്ട് മലദ്വാരം വിടര്‍ത്തി ചുവന്ന നിറത്തിലുള്ള വെള്ളം ഒഴിച്ചതായി സുഹൃത്താണ് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്.

മാതാവ് പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റില്‍ പ്രത്യേക കോടതി ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

377ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റവും നടന്നിട്ടില്ലെന്ന് ഇയാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ഗണേഷ് ഗോലെയും അതീത് ശിരോദ്കറും ഹൈക്കോടതിയില്‍ വാദിച്ചു.  പോക്‌സോ പ്രകാരം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.

 

Latest News