Sorry, you need to enable JavaScript to visit this website.

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി  രാജ്യത്തിന് സമര്‍പ്പിച്ചു 

കൊച്ചി- രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
'ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. ഇത് അഭിമാന മുഹൂര്‍ത്തം. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് ആണ് ലക്ഷ്യം. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ്. സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമാണ് വിക്രാന്ത്. ഇതിലൂടെ ഇന്ത്യയ്ക്കു പുതിയ ശക്തിയും ഊര്‍ജവും ലഭിച്ചു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്.
ഐഎന്‍എസ് വിക്രാന്ത് ബൃഹത്തും ഗാംഭീര്യവും അതുല്യവും സവിശേഷവുമാണ്, അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നു. നേരത്തെ, വികസിത രാജ്യങ്ങള്‍ക്കു മാത്രമേ ഐഎന്‍എസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍, ഇന്ത്യ ഈ നേട്ടം കൈവരിച്ചു. ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിക്കുന്ന ഓരോ ഭാഗത്തിനും അതിന്റേതായ തുടക്കവും, യാത്രയുമുണ്ട്. ഇത് തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും കഴിവുകളുടെയും പ്രതീകമാണ്- മോഡി പറഞ്ഞു.
ഇന്ത്യന്‍ സമുദ്രത്തില്‍ പ്രതിരോധ കവചം തീര്‍ക്കാന്‍ നാവികസേനയ്ക്കു കൂട്ടായി രണ്ടാമത്തെ വിമാനവാഹിനി പടക്കപ്പല്‍ കൂടിയെത്തുകയാണ്. നാവികസേനയ്ക്കു മാത്രമല്ല രാജ്യത്തിനും ഇതു ചരിത്രനിമിഷം കൂടിയാണ്. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. നാവികസേന ഇന്നു മുതല്‍ പുതിയ പതാകയുടെ കീഴിലാവുകയാണ്. 
 

Latest News