പണം കടത്തുന്നു; മോഡിക്കും അദാനിക്കുമെതിരെ അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടറുടെ കേസ്

വാഷിംഗ്ടണ്‍-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്കും വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കുമെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്ത് അമേരിക്കന്‍-ഇന്ത്യന്‍ ഡോക്ടര്‍.
അഴിമതിയും പെഗാസസ് സ്‌പൈവെയറും ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കൊളംബിയ ഡിസ്ട്രിക്ടിലെ  യു.എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഈ നേതാക്കള്‍  ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയച്ചതായി ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പറഞ്ഞു.  

റിച്ച്മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് മോഡി, റെഡ്ഡി, അദാനി എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫസര്‍ ക്ലോസ് ഷ്വാബും ഹരജിയില്‍ ഉള്‍പ്പെടുത്തിയവരിലുണ്ട്.  

മോഡിയും അദാനിയും റെഡ്ഡിയും യു.എസിലേക്ക് വന്‍തോതില്‍ പണം കടത്തുകയാണെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പെഗാസസ് സ്‌പൈവെയര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുകയാണെന്നും ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടര്‍ ആരോപിക്കുന്നു. എന്നില്‍ ആരോപണത്തില്‍ രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.

മെയ് 24ന് കേസ് ഫയല്‍ ചെയ്ത കേസില്‍ ് ജൂലൈ 22ന് കോടതി സമന്‍സ് അയച്ചു. ആഗസ്റ്റ് നാലിന് ഇന്ത്യയിലും ആഗസ്റ്റ് രണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള ക്ലോസ്  ഷ്വാബിനും സമന്‍സ് അയച്ചു.
പരാതിക്കാരനായ ലോകേഷ് വുയുരിന് ധാരാളം ഒഴിവു സയമുള്ളതിനാലാകാം അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ 53 പേജ് പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര അഭിപ്രായപ്പെട്ടു. കോടതിയില്‍ എത്തിയാലുടന്‍ തള്ളപ്പെടുന്ന ഈ കേസ് ഏറ്റെടുക്കാന്‍ ഒരു അഭിഭാഷകനും തയാറാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News