Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമിത് ഷാ വള്ളംകളിക്ക് എത്തില്ല;  സുരക്ഷാ കാരണങ്ങളാലെന്നു സൂചന

തിരുവനന്തപുരം- ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് അദ്ദേഹം എത്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
സെപ്റ്റംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, കോവളത്തെത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു.
 അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
'ബില്‍ക്കിസ് ബാനു സംഭവം നടക്കുമ്പോള്‍ അമിത് ഷാ ആയിരുന്നു ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി. ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ ആളുകളെയൊക്കെ വെറുതെ വിട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ എന്താണ് കേരളത്തിലെ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിനു പിന്നിലെന്ന് പറയണം. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി എടുക്കാന്‍ പോകുന്നതാണോ അതോ സ്വര്‍ണക്കടത്തു കേസാണോ പ്രശ്‌നം? പകല്‍ ബിജെപി വിരോധവും രാത്രിയില്‍ ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തില്‍ നടക്കുന്നത്' - സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ചെരുപ്പ് നക്കുന്ന സ്വഭാവമാണെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. അമിത് ഷായെ ക്ഷണിച്ചതിനെ 'സ്വാഭാവികം' എന്ന് പരിഹസിച്ച് വി.ടി.ബല്‍റാമും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.
 അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളുകയാണ് നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചെയ്തത്. വള്ളംകളിയില്‍ അമിത് ഷാ പങ്കെടുക്കുന്നതില്‍ അദ്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവ്‌ലിന്‍ കേസ് ബിജെപി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമര്‍ശനങ്ങള്‍ക്കു മറുപടിയായി എം.വി ഗോവിന്ദന്‍ പറഞ്ഞു.
 

Latest News