ന്യൂദൽഹി- തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആം ആദ്മി നേതാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. എം.എൽ.എമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയാണ് ഗവർണർ രംഗത്തെത്തിയത്.
2016-ലെ നോട്ട് നിരോധന സമയത്ത് ഖാദി ബോഡി ചെയർമാനായിരിക്കെ സക്‌സേന 1,400 കോടി രൂപയുടെ നിരോധിത കറൻസി നോട്ടുകൾ മാറ്റിയെന്നായിരുന്നു ആം ആദ്മി നേതാക്കളുടെ ആരോപണം. ആരോപണം അവരുടെ ഭാവനയുടെ സൃഷ്ടിയാണെന്ന് സക്‌സേന വ്യക്തമാക്കി. ദൽഹിയിലെ ഡയലോഗ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ ജാസ്മിൻ ഷായ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സക്‌സേന അറിയിച്ചു. വ്യാജ ആരോപണം ഉന്നയിക്കുന്നതാണ് അരവിന്ദ് കെജ്‌രിവാളിന്റെയും കൂട്ടരുടെയും മുഖമുദ്ര. തെറ്റായ കാര്യങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ശേഷം സത്യം മനസിലാകുമ്പോൾ മാപ്പു പറയുന്നതാണ് രീതിയെന്നും സക്‌സേന ആരോപിച്ചു. ആം ആദ്മി നേതാക്കൾ ഉന്നയിക്കുന്ന നഗ്‌നവും അപകീർത്തികരവും തെറ്റായതുമായ അഴിമതി ആരോപണങ്ങളെ ലഫ്റ്റനന്റ് ഗവർണർ ഗൗരവമായി കാണുകയാണ്. ഈ നേതാക്കളുടെ സ്ഥിരം സ്വഭാവമായ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു.