വിദ്യാലയങ്ങളോട് ചേർന്നുള്ള കടകളിലും മറ്റും ലഹരി വസ്തുക്കളും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതും വാങ്ങുന്നതുമെല്ലാം നിരീക്ഷിക്കാൻ സംവിധാനമുണ്ടാകണം. ലഹരി വ്യാപനം തടയുന്നതിന് സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള ആളുകളുടെയും പിന്തുണയും പരിശ്രമവുമുണ്ടാകണം. ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാനും വർധിച്ച ക്രമസമാധാന പ്രശ്നങ്ങളുടലെടുക്കാനും അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല.
നിരോധിത ലഹരിമരുന്നുകളുടെ ഉപഭോഗത്തിൽ കേരളം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലഹരി മരുന്നുകളുടെ മായാവലയത്തിലേക്ക് ചേക്കേറുന്ന യുവതയുടെ എണ്ണവും നാൾക്കുനാൾ വർധിച്ചുവരികയാണ്. സ്കൂളുകളിലും കാമ്പസുകളിലും മയക്കുമരുന്ന് ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏതാണ്ട് 9 ഉം 10 ഉം വയസ്സുള്ള കുട്ടികൾ വരെ ലഹരിയുടെ പിടിയിലമർന്നുകൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും കണക്കുകൾ പ്രകാരം ഓരോ വർഷവും ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്.
കോടിക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി ദിനംപ്രതി കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. സിംബാബ്വെയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച കോടികൾ വില വരുന്ന ലഹരിമരുന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തത്. ഇതുപോലെ പല രൂപത്തിലായി കടത്തിക്കൊണ്ടുവരുന്ന ലഹരിമരുന്നുകൾ വിറ്റഴിക്കപ്പെടുന്നത് നമ്മുടെ സമൂഹത്തിലാണ്.
കേവലം ഒരു സാമൂഹ്യ തിന്മ എന്ന ലാഘവത്തോടെ കാണാൻ കഴിയുന്നതല്ല പുതുതലമുറയുടെ ലഹരി ഉപഭോഗം. ലഹരിയാസക്തി കുടുംബ-സാമൂഹ്യ തലങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷം തേടിയുള്ള ലഹരി വഴികൾ അതിദുരന്തങ്ങളിലാണ് പര്യവസാനിക്കുന്നത്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ അക്രമങ്ങളിലും അരുംകൊലകളിലുമെല്ലാം ലഹരിയുടെ സ്വാധീനം വളരെ വ്യക്തമാണ്. മാത്രവുമല്ല, സാമൂഹിക സുസ്ഥിരതയെയും പൊതുജനാരോഗ്യത്തെയും ഉൽപാദനക്ഷമതയെയും തൊഴിൽ മേഖലയെയും സാമ്പത്തിക വളർച്ചയെയുമെല്ലാം ഇത് സാരമായി ബാധിക്കുന്നു.
ലഹരിവസ്തുക്കളുടെ ഉപഭോഗത്തിലെന്ന പോലെ വിപണനത്തിലും ചെറുപ്പക്കാരാണ് മുൻപന്തിയിലുള്ളത്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇത്തരം റാക്കറ്റുകളിൽ അകപ്പെടുന്നുണ്ട്.
കണ്ണൂരിൽ കഞ്ചാവ് നൽകി ലഹരിക്ക് അടിമയാക്കി സഹപാഠിയായ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വാർത്ത ദിവസങ്ങൾക്കു മുമ്പാണ് നാം അറിഞ്ഞത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് ആ പെൺകുട്ടി വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയിൽനിന്ന് ലഹരിമരുന്നുമായി യുവാവിനൊപ്പം പിടിയിലായ പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി ഓരോ രക്ഷിതാവിനും വേദനയുണ്ടാക്കുന്നതാണ്. പറക്കമുറ്റും മുമ്പെ ഇത്തരം മാഫിയകളുടെ കെണികളിലകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നത്, മക്കളെ വളർത്തി വലുതാക്കിയ ഓരോ രക്ഷിതാവിനും സഹിക്കാവുന്നതിലും അപ്പുറമാണ്.
കഞ്ചാവ്, കൊക്കൈൻ, ആംഫെറ്റാമൈൻ, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയവയാണ് ഇന്ത്യയിൽ പ്രധാനമായും ഉപയോഗിക്കുന്ന ലഹരി വസ്തുക്കൾ. ആന്ധ്രയിൽനിന്നും മറ്റും കേരളത്തിലേക്ക് ധാരാളമായി കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് താരതമ്യേന ചെലവു കുറഞ്ഞ ലഹരിയാണ്. ഉൾഗ്രാമങ്ങളിൽ വരെ വിപണന ശൃംഖലയുള്ള കഞ്ചാവ് മഫിയയുടെ പ്രവർത്തനം ഏറെക്കുറെ എല്ലാ പ്രദേശങ്ങളിലും സജീവമാണ്.
യുവതലമുറ ഏറ്റവുമധികം ഉപയോഗിക്കുന്ന കെമിക്കൽ ലഹരിയാണ് എം.ഡി.എം.എ (മെഥിലിൻ ഡൈഓക്സി മെത്തഫിറ്റമൈൻ). സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് ആളുകൾ ഇത് ഉപയോഗിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. തലച്ചോറിനെയടക്കം സാരമായി ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിന്റെ ഉപയോഗം വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു നിശ്ചിത അളവിൽ കൂടുതലുള്ള ഇതിന്റെ ഉപയോഗം മരണത്തിനു വരെ കാരണമാകും.
യുവാക്കൾക്കിടയിൽ തരംഗമായ മറ്റൊരു കെമിക്കൽ ലഹരിയാണ് എൽ.എസ്.ഡി നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ കെമിക്കൽ മയക്കുമരുന്നാണ് ലൈസർജിക് ആസിഡ്. ലൈസർജിക് ആസിഡ് ഒരു സ്റ്റാമ്പ് രൂപത്തിലുള്ള പേപ്പറിൽ പുരട്ടിയാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ ഉണ്ടാക്കുന്നത്. ഇതിന്റെ അളവിലുള്ള നേരിയ വ്യത്യാസം പോലും മരണത്തിന് കാരണമാകും.
ലഹരി വസ്തുക്കൾ തലച്ചോറിലെ വിനിമയ സംവിധാനത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നത്. ഘടനാപരമായി ഒട്ടേറെ സങ്കീർണതകളുള്ള തലച്ചോറിലേക്ക് ലഹരിപദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ഓർമക്കുറവ്, ആശയക്കുഴപ്പം, ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്കാഘാതം വരെ ഇതുമൂലം സംഭവിക്കാനിടയുണ്ട്.
പല കാരണങ്ങൾ കൊണ്ടാണ് ഒരാൾ ലഹരിയിലേക്ക് എത്തിപ്പെടുന്നത്. നല്ലൊരു ശതമാനം ആളുകളും ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് പരപ്രേരണ കൊണ്ടും കൂട്ടുകെട്ടുകൾ കൊണ്ടുമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കേവലം ഒരു വിനോദത്തിന് വേണ്ടിയോ കൂട്ടുകെട്ടിനു വേണ്ടിയോ തുടങ്ങുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ആസക്തിയായി മാറുന്നു. ജീവിതം തന്നെ താറുമാറക്കുന്ന ലഹരിയെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതും ഇതിന്റെ ഒരു കാരണമാണ്. തകർന്ന കുടുംബ പശ്ചാത്തലമുള്ള കുട്ടികൾ, പഠന വൈകല്യമുള്ളവർ, വ്യക്തിവൈകല്യമുള്ളവർ, അമിതമായി പണം ലഭിക്കുന്ന കുട്ടികൾ തുടങ്ങിയവർ ലഹരിയാസക്തിയിലേക്ക് അകപ്പെടാൻ സാധ്യതകളേറെയാണ്. ലഹരി വ്യാപനത്തിന്റെ പ്രധാന ഘടകം പണക്കൊതിയന്മാരായ മാഫിയകൾ തന്നെയാണ്. ഇത്തരം ആളുകളെ കണ്ടെത്തി നിയമത്തിനു മുമ്പിൽ എത്തിക്കാനും മാതൃകാപരമായി ശിക്ഷിക്കപ്പെടാനും കഴിയാത്തതാണ് ഇത്തരം മാഫിയകൾ ശക്തരായി തുടരാൻ ഇടവരുത്തുന്നത്.
സമൂഹ മാധ്യമങ്ങൾ വഴിയും ഗ്രൂപ്പുകൾ വഴിയും പരിചയപ്പെട്ട ഇത്തരത്തിലുള്ള ആളുകൾ ഹോട്ടലുകൾ കേന്ദ്രീകരിച്ചും മറ്റും ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നത് പതിവായിരിക്കുന്നു. ലഹരി തേടിയുള്ള ഇത്തരം ഒത്തുചേരലുകളാണ് പിന്നീട് വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്നത്. ഡി.ജെ പാർട്ടികളിലും സിനിമ മേഖലയിലുമെല്ലാം ലഹരിമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിനിമ നിർമാതാക്കളുടെ സംഘടന തന്നെ മുമ്പ് ഇക്കാര്യം വ്യക്തമാക്കിയതാണ്.
ലഹരി ഉപയോഗിക്കുന്നവരെ അവരുടെ പെരുമാറ്റങ്ങളിൽനിന്ന് തിരിച്ചറിയാൻ സാധിക്കും. രാസലഹരിയെല്ലാം ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ അവരിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. അകാരണമായ ദേഷ്യം, അശ്രദ്ധ, മുറിയിൽ ഒറ്റക്കിരിക്കുക, പഠനവൈകല്യം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഇത്തരക്കാരിൽ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചുവന്ന കണ്ണുകൾ, വൃത്തിക്കുറവ്, മുഷിഞ്ഞ വസ്ത്രധാരണം, അമിത സംസാരം, ക്ഷീണക്കൂടുതൽ, അമിതമായ ഉത്സാഹം, ദിനചര്യകളിൽ മാറ്റം, സൗഹൃദങ്ങളിൽ മാറ്റം, പണത്തിനു വേണ്ടി എന്തും ചെയ്യാനുള്ള ത്വര, ആശയക്കുഴപ്പം, വിറയൽ, സംസാര വൈകല്യം, ഉറക്കക്കുറവ്, കൂടുതൽ ഉറക്കം, അലസത തുടങ്ങിയവ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിൽ കാണുന്ന പെരുമാറ്റ വ്യതിയാനങ്ങളാണ്.
ഒരു കുട്ടി ലഹരിക്ക് അടിപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ തന്നെ വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗ വിദഗ്ധന്റെയോ സഹായം തേടണം. ശകാരിച്ചതുകൊണ്ടോ ഏകപക്ഷീയമായ കുറ്റപ്പെടുത്തൽ കൊണ്ടോ ദേഹോപദ്രവമേൽപിച്ചതുകൊണ്ടോ അവരെ മാറ്റിയെടുക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് രക്ഷിതാക്കൾ പ്രത്യേകം മനസ്സിലാക്കണം.
ലഹരിയുടെ കാര്യത്തിൽ രക്ഷിതാക്കൾ മതിയായ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. സ്വന്തം മക്കളെ ലഹരിയിൽനിന്ന് മുക്തരാക്കേണ്ട ഉത്തരവാദിത്തം ഒരു പരിധി വരെ രക്ഷിതാക്കൾക്കാണുള്ളത്. കൂട്ടുകെട്ടുകളും ചങ്ങാത്തവും ഏതു തരത്തിലുള്ളതാണെന്ന് കണ്ടെത്താൻ കഴിയണം. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളും അങ്ങാടിയിലൂടെയുള്ള കറക്കവുമെല്ലാം നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്. രക്ഷിതാക്കളുടെ ചെറിയ അശ്രദ്ധ പോലും കുട്ടികളെ എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇടവരുത്തും.
സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും അധ്യാപകരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളുണ്ടാകണം. സ്കൂൾ പി.ടി.എ പോലെയുള്ള സമിതികൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.
വിദ്യാലയങ്ങളോട് ചേർന്നുള്ള കടകളിലും മറ്റും ലഹരി വസ്തുക്കളും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതും വാങ്ങുന്നതുമെല്ലാം നിരീക്ഷിക്കാൻ സംവിധാനമുണ്ടാകണം. ലഹരി വ്യാപനം തടയുന്നതിന് സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള ആളുകളുടെയും പിന്തുണയും പരിശ്രമവുമുണ്ടാകണം. ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിൽ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാനും വർധിച്ച ക്രമസമാധാന പ്രശ്നങ്ങളുടലെടുക്കാനും അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല.