ജിസാൻ- ജിസാനിലെ ജയിലിലും നാടുകടത്തൽ കേന്ദ്രത്തിലും കോൺസുൽ സംഘം സന്ദർശിച്ചു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന പാസ്‌പോർട്ട് ഇല്ലാത്ത ഇന്ത്യക്കാർക്ക് യാത്രാരേഖകൾ ശരിയാക്കും. നിലവിൽ ഇവിടെ കഴിയുന്ന 26 ഇന്ത്യക്കാരിൽ ഒൻപത് പേർക്ക് പാസ്‌പോർട്ടില്ല. ഇവരുടെ യാത്രാരേഖകൾ ശരിയാക്കി അടുത്ത ദിവസം തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും.
ദമദ് ജയിലിലും സംഘം സന്ദർശിച്ചു. ഇവിടെ കഴിയുന്ന പതിനാല് പേരിൽ നാലു പേർക്ക് പാസ്‌പോർട്ടില്ല. ഇവരുടെ യാത്രാരേഖയും ഉടൻ ശരിയാക്കും. ജയിലിൽ കഴിയുന്ന രണ്ടു പേരുടെ പാസ്‌പോർട്ട് മറ്റൊരിടത്താണ്. അതും ഉടനെ എത്തിക്കും. ഇന്ത്യൻ വൈസ് കോൺസുലർ വിനോദ് കുമാർ, സി.സി.ഡബ്യൂ മെമ്പർമാരായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്‌ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നാടുകടത്തൽ കേന്ദ്രം മേധാവി മുഖ്ദാം വലീദ്, ദമദ് ജയിൽ മേധാവി റയീത്ത് ആദിൽ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ജിസാനിലെ വി.എഫ്.എസ് കേന്ദ്രത്തിലും സംഘം സന്ദർശനം നടത്തി.