ബി.ജെ.പി എം.എല്‍.എയെ കൊല്ലുമെന്ന് ഭീഷണി, മുസ്ലിം യുവാവിനെതിരെ കേസ്

ഹൈദരാബാദ്- പ്രവാചക നിന്ദ നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഗോഷാമഹല്‍ ബി.ജെ.പി എം.എല്‍.എ ടി.രാജാ സിംഗിനെയും മറ്റ് മൂന്ന് പേരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുസ്ലിം യുവാവിനെതിരെ പോലീസ് കേസെടുത്തു. കാളര്‍ ഇമ്രാന്‍ എന്ന മുഹമ്മദ് ഇമ്രാനെതിരെ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനിലാണ് കേസ്.
തിങ്കളാഴ്ച രാത്രി മുഹമ്മദ് നബിക്കെതിരെ എം.എല്‍.എ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇമ്രാന്‍ ഭീഷണി വീഡിയോ  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എംഎല്‍എ രാജാ സിംഗ്, യുവമോര്‍ച്ച നേതാവ് ലഡ്ഡു യാദവ്, കാലു സിംഗ് എന്നിവരടക്കം നാലു പേരെ   പാഠം പഠിപ്പിക്കുമെന്നായിരുന്നു വീഡിയോയില്‍ ഭീഷണി. ഐപിസി 153 എ, 505 വകുപ്പുകള്‍ പ്രകാരം ഹൈദരാബാദ് സൈബര്‍ െ്രെകം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി രാജാ സിംഗിനെതിരെ ലഡ്ഡു യാദവിന്റെ വീടിന് സമീപം നടന്ന റാലിയില്‍ പങ്കെടുത്ത  ഇമ്രാന്‍  ആക്രമിക്കപ്പെട്ടിരുന്നു. ലഡ്ഡു യാദവിന്റെ കൂട്ടാളികളാണ് ആക്രമിച്ച് പരിക്കേല്‍പിച്ചത്.
 പൊതുപ്രശ്‌നങ്ങളില്‍ ജനപ്രതിനിധികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും മതനേതാക്കളോടും ഫോണില്‍ സംസാരിച്ച് സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നയാളാണ് ഇമ്രാന്‍. പഴയ ഹൈദരാബാദ് നഗരത്തിലെ കാലാപത്തേര്‍ സ്വദേശിയാണ്. ബി.ജെ.പിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഗോഷാമഹല്‍ എംഎല്‍എ രാജാ സിംഗ് വ്യാഴാഴ്ച വീണ്ടും അറസ്റ്റിലായിരുന്നു. യുട്യൂബ് വീഡിയോയില്‍ മുസ്ലിംകള്‍ക്കും പ്രവാചകനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് മുന്‍കരുതല്‍ നിയമപ്രകാരം അറസ്റ്റിലായത്.

 

Latest News