വിദ്യാര്‍ഥിനിയുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍; ലൈംഗിക ചൂഷണം

നാഗര്‍കോവില്‍- കോളജ് വിദ്യാര്‍ഥിനിയുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.  കന്യാകുമാരി കുളച്ചലില്‍ കോളജ് വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം.  
യുവതി കഞ്ചാവ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തല തല്ലിപ്പൊട്ടിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. കഞ്ചാവ് വലിക്കുന്ന യുവക്കാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുന്ന സംഘത്തിലെ അംഗമാണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി.

കുളച്ചലിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന നാഗര്‍കോവില്‍ സ്വദേശിനി തലക്കടിയേറ്റ പരുക്കുകളോടെ ചികില്‍സ തേടിയപ്പോഴാണ് ലഹരിയുടെ മറവിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പോലീസിനു വിവരം കിട്ടിയത്. പോലീസെത്തിയപ്പോള്‍ കാമുകന്‍ അജിനാണ് ആക്രമിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അന്വേഷണം തുടരവേ അജിന്റെ മാതാവിനെ മറ്റൊരു പെണ്‍കുട്ടി  വിളിച്ച് ആക്രമണത്തിന്റെ കാരണം കൂടി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ജന്മദിനാഘോഷമെന്ന പേരില്‍ രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് എത്തി. ഇക്കാര്യം അറിഞ്ഞ കാമുകന്‍ പുലര്‍ച്ചെ  വീട്ടിനുള്ളിലെത്തി. തുടര്‍ന്നു യുവാക്കളെ തല്ലിയോടിക്കുമ്പോഴാണ് തടസ്സം നിന്ന കാമുകിയുടെ തലയടിച്ചു പൊട്ടിച്ചത്.

ലഹരിക്കടിമയാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ താന്‍ തല്ലിയോടിച്ചെന്നാണ് അജിന്റെ മൊഴി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ താമസ സ്ഥലത്തു പരിശോധന നടത്തിയ പോലീസിന് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും  ലഭിച്ചു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Latest News