Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷദ്വീപില്‍ ആയിരങ്ങള്‍ക്ക് തൊഴിലില്ലാതായി, ഗള്‍ഫിനെ ആശ്രയിക്കേണ്ടിവരും

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

റിയാദ്- അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ  ഭരണ  പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന്റെ വികസനത്തെ പിറകോട്ടടുപ്പിച്ചുവെന്നും തൊഴില്‍ രഹിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരാന്‍ കാരണമായെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. പുറത്തു പോയി ജോലി ചെയ്യേണ്ട ആവശ്യം ഇത്രയും കാലം ദ്വീപ് നിവാസികള്‍ക്ക് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഇനി മുതല്‍ ഗള്‍ഫ് മേഖലയില്‍ ലക്ഷദ്വീപ് പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി കേന്ദ്ര സര്‍ക്കാര്‍ അധിക ചുമതല നല്‍കിയ പ്രൊഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിന്റെ മനസ്സറിയാതെയാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ഷങ്ങളായി താത്കാലിക ജോലി നോക്കിയിരുന്നവരെയെല്ലാം പട്ടേല്‍ പിരിച്ചുവിട്ടു. ആ സ്ഥാനത്തേക്ക് പുതിയ നിയമനം നടന്നതുമില്ല. ഇതുമൂലം ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി. ഇതുവരെ ഗള്‍ഫ് രാജ്യങ്ങളിലോ മറ്റോ ദ്വീപുകാര്‍ക്ക് ജോലിക്ക് പോകേണ്ടിവന്നിട്ടില്ല. സ്വന്തം നാട്ടില്‍ തന്നെ ഭേദപ്പെട്ട ജോലിയുണ്ടായിരുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചതോടെ അവര്‍ക്കിനി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. തന്റെ നാട്ടുകാര്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിസിനസ് മീറ്റുകളില്‍ വ്യാപാരികളോടും ബിസിനസ് പ്രമുഖരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൈസല്‍ എം.പി പറഞ്ഞു.
2030നുള്ളില്‍ ദ്വീപിന്റെ മുഖഛായ മാറ്റാന്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടു. ടൂറിസത്തിന്റെ പേരില്‍ മാനദണ്ഡങ്ങളൊന്നുമില്ലാതെ സ്വകാര്യ ഭൂമി പിടിച്ചെടുത്ത് കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള ഏക പക്ഷീയ ശ്രമമാണ്  നടന്നുവരുന്നത്. ഇങ്ങനെ പോയാല്‍ 60 ശതമാനം ഭൂമിയും സര്‍ക്കാറിന്റെതായി മാറും.
2300 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന ഏഴു കപ്പലുകള്‍ സര്‍വീസ് നടത്തിയയിടത്ത് ഇപ്പോള്‍ 400 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒറ്റ കപ്പലാണുളളത്. കൊച്ചി ഷിപ്പ് യാര്‍ഡിന് പണം അനുവദിക്കാത്തതാണ് കപ്പലുകള്‍ ഇല്ലാതാകാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തിവെച്ചതും ആശുപത്രികളില്‍ നിലവിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പിന്‍വലിച്ചതും സാമൂഹിക പ്രതിസന്ധിയായി. അധ്യാപകരില്ലാത്തതിനാല്‍ എട്ട് െ്രെപമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. താത്കാലിക അധ്യാപകരാണ് ഇതുവരെ അവിടെ ക്ലാസെടുത്തിരുന്നത്. മത്സ്യബന്ധനം ഉപജീവനമാക്കി കഴിഞ്ഞിരുന്ന ഭൂരിഭാഗം പേര്‍ക്കും നേരത്തെ കോഴിക്കോട് നിന്നുള്ള ബോട്ടുകള്‍ക്ക് മത്സ്യം വില്‍ക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇപ്പോഴത് ഗുജറാത്തിലെ ഒരു കമ്പനിക്ക് മാത്രമായി കൈമാറിയിരിക്കുകയാണ്.
70000 പേര്‍ താമസിക്കുന്ന ലക്ഷ ദ്വീപിന് പ്രതിമാസം മൂന്നരകോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മിനിക്കോയിയിലും അഗര്‍ത്തലയിലും അഗത്തിയിലുമെല്ലാം ടൂറിസം പദ്ധതിയുടെ പേരില്‍ പ്രഫുല്‍ പട്ടേലിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ദാദ്ര ആന്റ് നാഗര്‍ ഹാവേലിയുടെ അഡ്മിനിസ്‌ട്രേറ്ററായ അദ്ദേഹം അവിടെ നടപ്പാക്കുന്ന പദ്ധതികള്‍ അതേപടി ഇവിടെ പകര്‍ത്തുകയാണ്.
അധികാരമേറ്റതു മുതല്‍ ദ്വീപിന്റെ വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക രംഗങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് പട്ടേലിന്റെ നയങ്ങള്‍ക്കായത്. ദ്വീപ് സമൂഹത്തിന്റെ സംരക്ഷണത്തിന് ഏറ്റം വരെയും പോകുമെന്നും രണ്ടാം തവണയും ദ്വീപിനെ പ്രതിനിധീകരിക്കുന്ന ഫൈസല്‍ പറഞ്ഞു.

 

 

 

Latest News