പ്രവാചക നിന്ദ; ബി.ജെ.പി എം.എല്‍.എക്ക് ജാമ്യം ലഭിച്ച ശേഷം ആഘോഷം

ഹൈദരാബാദ്-മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ രാജാ സിംഗിന് ജാമ്യം ലഭിച്ച ശേഷം ആഘോഷം. ഹൈദരാബാദിലെ നമ്പള്ളി കോടതി ജാമ്യം അനുവദിച്ചതോടെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. അഭിഭാഷകരുടെ സംഘം എം.എല്‍.എക്ക് ബൊക്കെ നല്‍കി അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.
എം.എല്‍.എയുടെ അറസ്റ്റില്‍ ചട്ട ലംഘനങ്ങളുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈദരാബാദ് പോലീസ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തള്ളി ജാമ്യം അനുവദിക്കുകയായിരുന്നു.
കോമഡി വീഡിയോയില്‍ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സൗത്ത് സോണ്‍ പോലീസാണ് രാജാ സിംഗ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഈ വീഡിയോ യുട്യൂബില്‍ പുറത്തുവന്നത്. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എം.എല്‍.എക്ക് ജാമ്യം അനുവദിച്ച കോടതിക്ക് പുറത്ത് പപ്രതിഷേധിച്ചര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

 

Latest News