പ്രവാചക അപകീര്‍ത്തി; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

ഹൈദരാബാദ്-പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി എം.എല്‍.എയെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന്റെ വിവിധഭാഗങ്ങളിലും സിറ്റി പോലീസ് കമ്മീഷണര്‍ സി.വി. ആനന്ദിന്റെ ഓഫീസിനു പുറത്തും തിങ്കളാഴ്ച രാത്രി മുതല്‍ പ്രതിഷേധം ശക്തമായിരുന്നു.
ബി.ജെ.പിയുടെ ഗോശമഹല്‍ എം.എല്‍.എ ടി.രാജ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. യുട്യൂബിലെ ജയ് ശ്രീറാം ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് രാജ സിംഗ് പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്.

ഹൈദരാബാദില്‍ നടത്തിയ ഷോക്കുപിന്നാലെ പ്രശസ്ത കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയേയും മാതാവിനേയും ബി.ജ.പി എം.എല്‍.എ അപഹസിച്ചിരുന്നു. എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ബി.ജെ.പി തെലങ്കാന ഘടകം അറിയിച്ചു.
എല്ലാ വിശ്വാസങ്ങളേയും ആദരിക്കുകയാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ബി.ജെ.പി മുഖ്യവക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. ബി.ജെ.പി ദേശീയ പാര്‍ട്ടിയാണെന്നും രാജാ സിംഗിന്റെ പ്രസ്താവനയോ വിദ്വേഷ പ്രസംഗമോ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വീഡിയോ പറത്തുവന്നതിനുശേഷം ദബീര്‍പുര പോലീസ് എം.എല്‍.എക്കെതിരെ കേസെടുത്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

 

 

Latest News