കാനഡ വിസ എത്താത്തതില്‍ മനംനൊന്ത്  യുവാവ് ജീവനൊടുക്കി; മരണപ്പിറ്റേന്ന് വിസയെത്തി

കുരുക്ഷേത്ര- നീണ്ട കാത്തിരിപ്പിന് ശേഷവും കാനഡയിലേക്കുള്ള വിസയെത്താത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മരണപ്പിറ്റേന്ന് യുവാവിന്റെ വിസയെത്തുകയും ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. കാനഡയില്‍ ഉപരിപഠനത്തിന് പോകാനാണ് വികേഷ് സൈനിയെന്ന ജാന്‍സ ഗ്രാമത്തിലെ 23കാരന്‍ വിസയ്ക്കപേക്ഷിച്ചത്. ഈയിടെയാണ് വികേഷ് സൈനി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. എന്നാല!് പണം കൊടുത്തിട്ടും ഏജന്‍സി വിസ നല്‍കാന്‍ കാലതാമസം വരുത്തിയത് വികഷേ സൈനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കൊവിഡ് ഉള്‍പ്പെടെ പല കാരണമാണ് വിസയുടെ കാലതാമസത്തിന് കാരണമായി ഏജന്‍സി പറഞ്ഞിരുന്നത്.
ഒടുവില്‍ മനം നൊന്ത് വികേഷ് സൈനി ജാന്‍സ ഗ്രാമത്തിലെ നര്‍വാണ കനാലില്‍ എടുത്തുചാടുകയായിരുന്നു. ആഗസ്ത് 17ന് രാത്രിയാണ് വികേഷ് വീട്ടില്‍ നിന്നും ആത്മഹത്യയ്ക്കായി പുറത്തിറങ്ങിയതെന്നും വിസ വരാന്‍ വൈകിയതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ജാന്‍സ പൊലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ രാജ്പാല്‍ സിങ്ങ് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഗോര്‍ഖ ഗ്രാമത്തിലെ കനാലില്‍ മൃതദേഹം പൊങ്ങി. വികേഷിന്റെ മോട്ടോര്‍ സൈക്കിളും ചെരിപ്പും കനാലിന്റെ തീരത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വികേഷിന്റെ  മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ വികേഷ് ആത്മഹത്യ ചെയ്ത ബുധനാഴ്ചയുടെ പിറ്റേ ദിവസം വ്യാഴാഴ്ച തന്നെ വിസ വീട്ടില്‍ എത്തി. അത് വീട്ടുകാരുടെയും നാടിന്റെയും വേദന കൂട്ടി.
 

Latest News