കുഞ്ഞിനെ കാണാന്‍ ആസിഫ് എത്തിയത് ബാഗില്‍ കത്തിയുമായി, വെട്ടേറ്റ യുവതി മരിച്ചു

തൃശൂര്‍- ഭര്‍ത്താവിന്റെ വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. കാട്ടൂര്‍ സ്വദേശി ഹഷിതയാണ് മരിച്ചത്. ഭര്‍ത്താവ് ആസിഫിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. ഹഷിതയുടെ പിതാവ് നൂറുദ്ദീന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഹഷിത പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയിട്ട് 20 ദിവസം മാത്രമേ ആയിരുന്നുള്ളു. കുഞ്ഞിനെ കാണാനെത്തിയ ആസിഫ് ഹഷിതയുമായി വഴക്കിട്ടു. തുടര്‍ന്നാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. തടയാനെത്തിയ നൂറുദ്ദീനും വെട്ടേല്‍ക്കുകയായിരുന്നു.  

മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് ആസിഫ് നമ്പിക്കടവിലെ വീട്ടില്‍ എത്തിയത്. ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ ഹഷിതയെ ആക്രമിച്ചത്. ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആസിഫ് ഹഷിതയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എല്ലാവരും ഓടിയെത്തിപ്പോഴേക്കും ആസിഫ് ഓടി രക്ഷപ്പെട്ടിരുന്നു.ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതുകൈ വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഒളിവില്‍ പോയ ആസിഫിനു വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Latest News