Sorry, you need to enable JavaScript to visit this website.

ട്രെയിനിടിച്ച് മരണപ്പെട്ട നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് പോലീസിന്റെ  സ്ഥിരീകരണം 

ആലപ്പുഴ- പുന്നപ്രയില്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മര്‍ദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പോലീസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുന്നയും ഫൈസലും ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദുവിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 8 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നുണ്ട്.
അടിപിടിയെ തുടര്‍ന്ന് യുവാവ് ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു-20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടര്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പിതാവ് ബൈജു പുന്നപ്ര സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലഹരി മാഫിയ്ക്ക് നേതൃത്വം നല്‍കുന്നത് സിപിഐഎം ആണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
സംസ്ഥാനത്തെ പോലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പോലീസ് ചെയ്യേണ്ടത്.പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാന്‍ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണുന്നു.വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
 

Latest News