ന്യൂദൽഹി- ജമ്മു കശ്മീർ കോൺഗ്രസിൽ കലാപത്തിന്റെ സൂചന നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രചാരണ കമ്മിറ്റി ചെയർമാനാക്കിയ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. പാർട്ടിയുടെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ഗുലാം നബി ആസാദിനെ പ്രചാരണ കമ്മിറ്റി ചെയർമാനാക്കി തരംതാഴ്ത്തി എന്ന് ആരോപണമുണ്ടായിരുന്നു. കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയാണ് ഗുലാം നബി ആസാദ്. കേന്ദ്രമന്ത്രിയായും നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് രണ്ട് വർഷമായി സ്‌ഫോടനാത്മക കത്ത് എഴുതിയ 23 നേതാക്കളുടെ സംഘത്തിൽ ഒരാളായിരുന്നു അദ്ദേഹം.
ആസാദിന്റെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകം മേധാവി സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ആസാദിന്റെ രാജി. മിർ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞിരുന്നു.
മിറിന് പകരം വികാരർ റസൂൽ വാനിയെയാണ് നിയമിച്ചത്.
പ്രചാരണ സമിതി, രാഷ്ട്രീയകാര്യ സമിതി, ഏകോപന സമിതി, പ്രകടന പത്രിക കമ്മിറ്റി, പബ്ലിസിറ്റി ആൻഡ് പ്രസിദ്ധീകരണ സമിതി, അച്ചടക്ക സമിതി, പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയും സോണിയ ഗാന്ധി രൂപീകരിച്ചതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വോട്ടർപട്ടിക അന്തിമമാക്കുകയും അതിർത്തി നിർണയം പൂർത്തിയാക്കുകയും ചെയ്തതിന് ശേഷമായിരിക്കും ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മണ്ഡല പുനർനിർണയവും വോട്ടർപട്ടിക പരിഷ്‌കരണവും കടുത്ത ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഈ വർഷം തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിന്റെ സമയക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണ തീയതി നവംബർ 25 ആക്കി നിശ്ചയിച്ചു.