Sorry, you need to enable JavaScript to visit this website.

കൊടുംക്രിമിനലിനെ  പിന്തുടര്‍ന്ന പോലീസ് കണ്ടത്  ആഡംബര വാഹനത്തില്‍ നിന്നിറങ്ങിയ പോലീസുകാരിയെ 

പത്തനംതിട്ട- പത്തനംതിട്ടയില്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടര്‍ന്ന പോലീസിനു മുന്നില്‍പ്പെട്ടത് വനിതാ പോലീസ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയില്‍ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയും.
തിങ്കളാഴ്ചയാണ് സംഭവം. . 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പോലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളജ് ജങ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പോലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്ന ഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു.
ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിവന്ന വനിതയെ കണ്ട പൊലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പോലീസിന് ഇവര്‍ പത്തനംതിട്ട സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായത്. ഇവരില്‍ നിന്ന് മേലുദ്യോഗസ്ഥ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുെട വിശദീകരണം. മെഡലുകള്‍ നേടിയ ഉദ്യോഗസ്ഥയാണ്.
 

Latest News