ശ്രീനഗർ-കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു. വെടിവെപ്പിൽ സഹോദരന് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഷോപിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിൽ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും ഒരാൾ മരിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നും പോലീസ് പറഞ്ഞു. ഇരുവരും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം പോലീസ് വളഞ്ഞുവെന്നും കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു. സുനിൽ കുമാറാണ് ഭീകരാക്രമണത്തിന് ഇരയായത്. വെടിവെപ്പിൽ സഹോദരൻ പിന്റു കുമാറിന് പരിക്കേറ്റു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കശ്മീരിൽ നിരവധി കൊലപാതകങ്ങൾ നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ പലരും കുടിയേറ്റ തൊഴിലാളികളോ കശ്മീരി പണ്ഡിറ്റുകളോ ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.