Sorry, you need to enable JavaScript to visit this website.

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡനെതിരേ തെളിവില്ലെന്ന് സിബിഐ

കൊച്ചി- ഹൈബിന്‍ ഈഡന്‍ എംപിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലായിരുന്നു എംഎല്‍എക്കെതിരെ കേസെടുത്തത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസില്‍ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.
പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.
കേരള പോലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാര്‍ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വര്‍ഷത്തോളം കേരള പോലിസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.
 

Latest News