മദീന- മസ്ജിദുന്നബവിക്കു കീഴിൽ ശിശുപരിചരണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവിയുടെ വടക്കുകിഴക്ക് മുറ്റത്ത് 339, 340 നമ്പർ ഗെയ്റ്റുകൾക്കിടയിൽ 268 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് ശിശുപരിചരണ കേന്ദ്രം സ്ഥാപിക്കുന്നത്.
പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും മനഃസമാധാനത്തോടെ നമസ്കാരങ്ങളും സിയാറത്തും ആരാധനാ കർമങ്ങളും നിർവഹിക്കാൻ അവസരമൊരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മസ്ജിദുന്നബവി സന്ദർശകരുടെ ഇളംപ്രായത്തിലുള്ള കുട്ടികളുടെ പരിചരണ ചുമതല ഏറ്റെടുത്ത് കുട്ടികൾക്ക് സുരക്ഷിതവും വിനോദകരവും സമ്പന്നവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ശിശുപരിചരണ കേന്ദ്രം ചെയ്യുക.