ബിഹാര്‍ എഡ്യുക്കേഷന്‍ സര്‍വീസ് ട്രെയിനികള്‍ കൈറ്റ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഐ. ടി മുന്നേറ്റം പഠിക്കാന്‍ ബിഹാര്‍ സിവില്‍ സര്‍വീസിന്റെ ഭാഗമായി എഡ്യൂക്കേഷന്‍ സര്‍വീസിലെ ട്രെയിനികള്‍ 'കൈറ്റ്' സന്ദര്‍ശിച്ചു. ഐ. എം. ജി നടത്തുന്ന പരിശീലനവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. 32 പേരാണ് പരിശീലനത്തിനായി എത്തിയത്. 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളായ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍, അധ്യാപകര്‍ക്കുള്ള ടെക്‌നോളജി സഹായം, കൈറ്റ് വിക്ടേഴ്‌സിലെ വീഡിയോ കണ്ടന്റ് തയ്യാറാക്കല്‍, അവയുടെ സാങ്കേതികവിദ്യ പരിചയപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയിനിംഗ്. ശാസ്ത്ര- ഗണിതശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിദ്യയിലേയ്ക്കുമുള്ള പഠനത്തിനായി കൈറ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫെറ്റ്‌വെയര്‍ അധിഷ്ഠിത ഐ. സി. ടി പഠനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണെന്ന് ബി. എ. എസ് അംഗമായ ഗാര്‍ഗി കുമാരി പറഞ്ഞു. 

കോവിഡ് 19 കാലത്ത് ഡിജിറ്റല്‍ ക്ലാസുകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അത് തെളിയിച്ചതാണെന്ന് സിവില്‍ സര്‍വീസ് ട്രെയിനിയായ വിഷ്ണുകാന്ത് റായ് അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകകള്‍ ബിഹാറിലും നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ. എം. ജി. ഡയറക്ടര്‍ കെ. ജയകുമാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കൈറ്റ് സി. ഇ. ഒ. കെ. അന്‍വര്‍ സാദത്ത്, കൈറ്റ് വിക്ടേഴ്‌സ് സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

Latest News