ആലപ്പുഴ- സമ രത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കേരള കോൺഗ്രസ് (എം) നേതാവ് കുഴഞ്ഞുവീണു മരിച്ചു. പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാനും കേരള കോൺഗ്രസ് (എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ പള്ളാത്തുരുത്തി മുക്കത്തുവീട്ടിൽ മുക്കം ബേബിയാണ് (68) മരിച്ചത്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൽ.ഡി.എഫ്. ഇന്നലെ രാവിലെ നടത്തിയ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചിലും ധർണയിലും ബേബി പങ്കെടുത്തിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 40 വർഷമായി നെഹ്രുട്രോഫി വള്ളംകളി എക്‌സിക്യുട്ടീവ് അംഗമായ ബേബി ജലമേളയുടെ കോ-ഓർഡിനേറ്റർ കൂടിയാണ്.
അവിവാഹിതനാണ്. പരേതരായ എം.ജെ. വർഗീസ്, മറിയാമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ജോസ് മുക്കം, ബേബിച്ചൻ, റോസമ്മ, മാത്യു, മുക്കം ജോണി (സംസ്ഥാന സെക്രട്ടറി, കേരള കോൺഗ്രസ്-ബി), പരേതരായ തോമസ്, സിബിച്ചൻ. സംസ്‌കാരം ഇന്ന് 2.30 ന് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. മുക്കം ബേബിയുടെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ജോസ് കെ. മാണി എം.പി തുടങ്ങി നിരവധി നേതാക്കൾ അനുശോചിച്ചു.