ആലപ്പുഴ- പോലീസുകാരൻ ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും തട്ടിയിരുന്ന യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് ഇന്നലെ രാവിലെ പിടിയിലായത്.
തട്ടിപ്പ് സംബന്ധിച്ച് സ്‌റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം മഫ്തിയിൽ പുളിക്കീഴ്, ആലംതുരുത്തി, ഇരമല്ലിക്കര പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.
തട്ടിപ്പിന് ഇരയായ ആളുമായി തിരുവൻവണ്ടൂർ ഇരമല്ലിക്കര കീച്ചേരി വാൽക്കടവ് പാലത്തിന് സമീപം മഫ്തിയിലുണ്ടായിരുന്ന എസ്.സി.പി അഖിലേഷ്, പ്യാരിലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്കിൽ അതു വഴി കടന്നുപോയ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞു. പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാൽ നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന ഇയാൾ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരു ചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും പണം തട്ടിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാൾ പുളിക്കീഴ് പോലീസ് സ്‌റ്റേഷനു സമീപം വെച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം ബൈക്ക് കുറുകെ വെച്ച് തടഞ്ഞ ശേഷം സ്‌കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. തുടർന്ന് വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി. ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു.
സ്‌റ്റേഷനിലേക്കെന്ന വ്യാജേന ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട ശേഷം കടന്നു കളയുകയായിരുന്നു.
വിജയൻ നൽകിയ പരാതിയിൽ പുളിക്കീഴ് എസ്.എച്ച്.ഒ ഇ.ഡി. ബിജുവിന്റെ നിർദേശാനുസരണം എസ്.ഐ കവിരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് പരാതികൾ കൂടി ലഭിച്ചതായി എസ്.ഐ കവിരാജ് പറഞ്ഞു.