Sorry, you need to enable JavaScript to visit this website.

സൗദിയിൽ കേടായ ഇറച്ചി ശേഖരം സൂക്ഷിച്ച ഇന്ത്യക്കാരന് തടവും നാടുകടത്തലും

സകാക്ക - അൽജൗഫ് പ്രവിശ്യയിൽ പെട്ട ദോമത്തുൽജന്ദലിൽ സ്വന്തം താമസസ്ഥലം ഉറവിടമറിയാത്ത കേടായ ഇറച്ചി ശേഖരവും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്ന വെയർഹൗസ് ആക്കി മാറ്റിയ ഇന്ത്യക്കാരനെയും ബംഗ്ലാദേശുകാരനെയും സകാക്ക ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ എസ്.കെ ഇസ്മായിൽ, ബംഗ്ലാദേശുകാരൻ ശഫീഖ് അഹ്‌സനുല്ല എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും മൂന്നു മാസം വീതം തടവാണ് കോടതി വിധിച്ചത്. 
പ്രതികൾക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. ഇവർ വെയർഹൗസ് ആക്കി മാറ്റിയ ഫഌറ്റിൽ കണ്ടെത്തിയ ഉറവിടമറിയാത്തതും കേടായതുമായ ഇറച്ചി ശേഖരവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കാരനെയും ബംഗ്ലാദേശുകാരനെയും സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇരുവർക്കും ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. ഇന്ത്യക്കാരന്റെയും ബംഗ്ലാദേശുകാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി വിധിച്ചു. 
ഇന്ത്യക്കാരന്റെയും ബംഗ്ലാദേശുകാരന്റെയും താമസസ്ഥലത്ത് വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ കേടായതും ഉപയോഗശൂന്യവുമായ 2,000 കിലോയിലേറെ ഇറച്ചിയും കോഴിയിറച്ചിയും മത്സ്യവും കണ്ടെത്തുകയായിരുന്നു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയാണ് വാണിജ്യ ആവശ്യത്തോടെ ഇറച്ചിയും മത്സ്യവും ഇരുവരും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് ഇരുവർക്കുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. വാണിജ്യ നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ ഉപയോക്താക്കൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News