Sorry, you need to enable JavaScript to visit this website.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം  തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്

പാലക്കാട്- വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്‌സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ ഇല്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യതന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങളും നടന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സര്‍ക്കാരിന്റെ തീരുമാനവും പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ഡമ്മി പരീക്ഷണമുള്‍പ്പെടെ സിബിഐ നടത്തിയെങ്കിലും െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് സമാനമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പുനരന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യം അംഗീകരിച്ചതിന് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചാല്‍ മതിയെന്ന ആവശ്യംകൂടി കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നു.
 

Latest News